ചരിത്രത്തില്‍ ഇത്രയധികം വേട്ടയാടപ്പെട്ട രോഗിയുണ്ടാവില്ല. എണ്‍പതുകളില്‍ അമേരിക്കയില്‍ എച്ച് ഐ വി എയ്ഡ്‌സ് തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്ത് ലോകം പ്രതിപ്പട്ടിയില്‍ നിര്‍ത്തിയത് എയര്‍ കാനഡയുടെ ഫ്‌ലൈറ്റ് അറ്റന്ററായ ഡ്യൂഗാസിനെ. ഡ്യൂഗാസിന്റെ നിരന്തര യാത്രകളും ജീവിത രീതികളും ആ വാദത്തിന് പിന്‍ബലമേകി. ടൈം മാസികയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഡ്യൂഗാസിന്റെ ദുശ്ശീലങ്ങളെ വിമര്‍ശിച്ചു. ന്യൂയോര്‍ക് പോസ്റ്റ്് ആകട്ടെ അമേരിക്കയിലേക്ക് എയ്ഡ്‌സ് കൊണ്ടുവന്ന മനുഷ്യന്‍ എന്ന തലക്കെട്ടോടെ വലിയ ചിത്രം പ്രസിദ്ധീകരിച്ചു..അറപ്പോടെ നോക്കിയ ലോകം, ഒറ്റപ്പെടുത്തല്‍, മാധ്യമ വിചാരണ തുടങ്ങിയവയെല്ലാം പേറി ഡ്യൂഗാസ് മരണത്തിന് കീഴടങ്ങിയത് 1984 ല്‍ 31 ാം വയസ്സില്‍..

ഡ്യൂഗാസല്ല ഐച് ഐ വി വൈറസിന്റെ വാഹിനി എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ 1970 ല്‍ത്തന്നെ ന്യൂയോര്‍ക്കില്‍ വൈറസ് സജീവമായിരുന്നുവെന്നും ഹെയ്തിയില്‍ നിന്നാവാം ഇത് എത്തിയത് എന്നുമാണ് കണ്ടെത്തല്‍. മോളിക്യൂലര്‍ ക്ലോക് എന്ന് പരിശോധന രീതിയിലൂടെ ഡ്യൂഗാസിന്രെ രക്തസാമ്പിളിനോടൊപ്പം 70 കളിലെ എട്ട് സാമ്പിളുകള്‍ കൂടി പരിശോധിച്ചാണ് ശാസ്ത്രജ്ഞരുടെ ഈ നിഗമനം. അരിസോണ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നില്‍.