Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയിലൂടെ യാഥാസ്ഥിതികരെ  ഞെട്ടിച്ച പാക് യുവതിയെ സഹോദരന്‍ കഴുത്തുഞെരിച്ചുകൊന്നു

Qandeel Baloch murdered
Author
Islamabad, First Published Jul 16, 2016, 8:13 AM IST

ഇസ്‌ലാമബാദ്: പാക്കിസ്താനിലെ  സദാചാര ബോധത്തെ സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിച്ച പാക് യുവതിക്ക് ദാരുണാന്ത്യം. ശരീരത്തിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൊണ്ടും  സദാചാരവാദികളെ പ്രകോപിപ്പിക്കുന്ന സെല്‍ഫികള്‍ കൊണ്ടും  ആണ്‍കോയ്മയില്‍ അധിഷഠിതമായ പാക് സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ക്വാന്റീല്‍ ബലോച് എന്ന 26കാരി മുള്‍ട്ടാനിലാണ് കൊല്ലപ്പെട്ടത്. സ്വന്തം സഹോദരനാണ് ഇവരെ കൊല ചെയ്തതതെന്നും സംഭവശേഷം അയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഈയിടെ ക്വാന്റീല്‍ സര്‍ക്കാറിനെയും ഫെസറല്‍ ഏജന്‍സിയെയും സമീപിച്ചിരുന്നു. നടപടി ഇല്ലാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് ഇവരുടെ അന്ത്യം. 

സോഷ്യല്‍ മീഡിയ ഇടപെടലുകള്‍
സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വാന്റീല്‍ ബലോച് പ്രശസ്തയായത്. അസം സുല്‍ത്താന്‍ എന്നായിരുന്നു ഇവരുടെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയില്‍ ക്വാന്റീല്‍ ബലോച് എന്ന പേരില്‍ പ്രശസ്തയായി. ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് സേഫ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഉണ്ടായിരുന്നത്. പാക്ക് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കും ഹിപ്പോക്രിസിക്കും എതിരായ ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. നടി, മോഡല്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള സെല്‍ഫികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി.

 ഈ അഭിപ്രായ പ്രകടനങ്ങളും ഫോട്ടോകളുമെല്ലാം കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. മതയാഥാസ്ഥിതിക സംഘടനകളും വ്യക്തികളും അവരെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലും ആക്രമിച്ചു. എതിരാളികളോടെല്ലാം മറുപടി പറഞ്ഞിരുന്ന അവര്‍ പിന്നീട്, സംവാദത്തിനുള്ള അര്‍ഹത പാക് ആണ്‍ സമൂഹത്തിന് ഇല്ലെന്ന് കുറ്റപ്പെടുത്തി മറുപടികളില്‍നിന്ന് പിന്‍മാറി. എന്നാല്‍, വിമര്‍ശനങ്ങളെ ഒട്ടും ഭയക്കാത്ത സെല്‍ഫികളിലൂടെ അവര്‍ വീണ്ടും ഇടപെടലുകള്‍ തുടര്‍ന്നു. ശരീര പ്രദര്‍ശനമല്ല തന്റെ ലക്ഷ്യമെന്നും പെണ്‍ശരീരം കാണാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാതിരിക്കുകയും എന്നാല്‍, പരസ്യമായി സദാചാര പ്രസംഗം നടത്തുകയും ചെയ്യുന്നവരുടെ കാപട്യം തുറന്നു കാണിക്കുകയും അവരെ പ്രകോപിപ്പിക്കുകയുമാണെന്നും അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. 'ഈ സമൂഹം ചീഞ്ഞളിഞ്ഞതാണ്. ഈ പുരുഷാധിപത്യ സമൂഹത്തില്‍ നല്ലതായി ഒന്നുമില്ല' ഒരഭിമുഖത്തില്‍ അവര്‍ ഈയിടെ പറഞ്ഞു.

 

I will fight for it. I will not give up. I will reach my goal. & absolutely nothing will stop me. #qandeelbaloch

A photo posted by Qandeel Baloch (@qandeelbalochofficial) on May 28, 2016 at 9:55pm PDT


ഭീഷണികള്‍, അക്രമണങ്ങള്‍
യുവഗായകനായ ആര്യന്‍ ഖാനുമൊന്നിച്ച് ക്വാന്റീല്‍ ഈയിടെ പുറത്തിറക്കിയ ബാന്‍ എന്ന മ്യൂസിക്ക് വീഡിയോ ഏറെ വിവാദമായിരുന്നു. ഈ വീഡിയോ കാണരുതെന്ന് മത സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെങ്കിലും വീഡിയോ വലിയ ഹിറ്റായി മാറി. എന്നാല്‍, അതിനെ തുടര്‍ന്ന് അവര്‍ക്ക് എതിരായ ഭീഷണികള്‍ വ്യാപകമായി. 

ഇതിനു പിന്നാലെ, ക്വാന്റീലിന്റെ പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സംഭവം നടന്നു. അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ട് രേഖകളുമെല്ലാം ആരൊക്കെയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.  സര്‍ക്കാര്‍ ഓഫീസില്‍നിന്നാണ് ഈ രേഖകള്‍ ചോര്‍ന്നതെന്നും അതിന്റെ ഉറവിടം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഇത്് തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു കാണിച്ച് അവര്‍ പാക് ആഭ്യന്തര മന്ത്രിയെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയരക്ടര്‍ ജനറലിനെയും പൊലീസ് മേധാവികളെയും സമീപിച്ചു. എന്നാല്‍, കാര്യമായ നടപടി ഉണ്ടായില്ല. ഇതിനെതിരെയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അതു കഴിഞ്ഞ് ദിവസങ്ങള്‍ക്കിടെയാണ അവര്‍ കൊല ചെയ്യപ്പെട്ടത്.

സ്വന്തം സഹോദരന്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍, വീട്ടില്‍വെച്ച് സഹോദരന്‍ അവരെ കഴുത്തുഞെരിച്ച് കൊല ചെയ്യുകയായിരുന്നു എന്നാണ് പ്രദേശിക പൊലീസ് മേധാവി അസം സുല്‍ത്താന്‍ പിന്നീട് പറഞ്ഞത്. ക്വാന്റീലിനെ നേരത്തെയും സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബത്തിന്റെ മാനത്തിനു വേണ്ടിയുള്ള കൊലയാണ് ഇതെന്ന് കരുതുന്നതായും പൊലീസ് മേധാവി പറയുന്നു. സംഭവത്തില്‍ പാക്കിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios