അവാ മഹ്ദവി എന്ന യുവതിയാണ് ആപ്പിന് പിന്നില്‍. ആര്‍ട്ടിസ്റ്റും സംരംഭകയുമാണ് അവാ. അസമത്വത്തിനെതിരെ ക്രിയാത്മകമായി പോരാടുകയെന്നതാണ് ആപ്പിന്‍റെ ലക്ഷ്യമെന്ന് അവാ പറയുന്നു

സ്ത്രീകളില്ലാത്ത, കറുത്തവരില്ലാത്ത, മുസ്ലീങ്ങളില്ലാത്തവയാണെന്ന് നിങ്ങളുടെ കമ്പനിയെ ആരെങ്കിലും പരിഹസിക്കുന്നുണ്ടോ?

നിങ്ങള്‍ സംഘടിപ്പിക്കുന്ന എന്തെങ്കിലും പരിപാടികളില്‍ ഇങ്ങനെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ആളുകളില്ലെന്ന വിമര്‍ശനമുയരുന്നുണ്ടോ?

'റെന്‍റ് എ മൈനോറിറ്റി' (rent a minority) എന്ന ആപ്പ് നിങ്ങളെ സഹായിക്കും.

ആരെ വേണമെന്ന് പറഞ്ഞാല്‍ മതി. കറുത്തവള്‍, ചിരിക്കുന്ന മുസ്ലീം പെണ്‍കുട്ടി, ബുദ്ധിയുള്ള കറുത്ത വര്‍ഗക്കാരനായ യുവാവ്? നിങ്ങള്‍ക്ക് പറ്റിയ ആളെ ആപ്പ് കാണിച്ചു തരും. നിങ്ങളുടെ കമ്പനി, അല്ലെങ്കില്‍ നിങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി വിമര്‍ശിക്കപ്പെടുന്നത് ഒഴിവാകും. നിങ്ങളെയാരും ഇടുങ്ങിയ ചിന്തയുള്ളവരെന്ന് കളിയാക്കില്ല. ആവശ്യം കഴിഞ്ഞാല്‍ ഇവരെ പറഞ്ഞു വിടാം. ചോദിക്കുന്ന പണം നല്‍കിയാല്‍ മതി. 

'റെന്‍റ് എ മൈനോറിറ്റി'യില്‍ ക്ലിക്ക് ചെയ്തോ?

എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.

റെന്‍റ് എ മൈനോറിറ്റി ഒരു വ്യാജ ആപ്പാണ്. ഓരോ കമ്പനികളുടെയും, സ്ഥാപനങ്ങളുടേയും, മനുഷ്യരുടേയും പൊള്ളത്തരത്തെ പുറത്തു ചാടിക്കുന്ന, സ്വയം ചിന്തിക്കാന്‍ അവസരം തരുന്ന ആപ്പ്. നിങ്ങള്‍ക്ക് റെന്‍റിനായുള്ളതല്ല മൈനോറിറ്റി, എന്തുകൊണ്ടാണ് നിങ്ങളുടെ സ്ഥാപനത്തില്‍ ഒരു മൈനോറിറ്റി ജോലിക്കില്ലാത്തത് എന്നെല്ലാം ചിന്തിപ്പിക്കുന്നതിനായാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. 

അവാ മഹ്ദവി എന്ന യുവതിയാണ് ആപ്പിന് പിന്നില്‍. ആര്‍ട്ടിസ്റ്റും സംരംഭകയുമാണ് അവാ. അസമത്വത്തിനെതിരെ ക്രിയാത്മകമായി പോരാടുകയെന്നതാണ് ആപ്പിന്‍റെ ലക്ഷ്യമെന്ന് അവാ പറയുന്നു. ഇത്രയും സങ്കീര്‍ണമായ, ഗുരുതരമായൊരു പ്രശ്നത്തെ ഹ്യൂമറോടു കൂടി സമീപിച്ചത് അതിലെന്തെങ്കിലും മാറ്റമുണ്ടായിക്കോട്ടെയെന്ന് കരുതിയാണ്.

നിങ്ങളുടെ പരിപാടിക്ക് മുന്നിലിരുത്താന്‍ കുറച്ച് സ്ത്രീകളെ വേണം, കുറച്ച് കറുത്തവരെ വേണം... ഇതൊക്കെ നിങ്ങളുടെ കമ്പനി എല്ലാവരെയും പരിഗണിക്കുന്നുണ്ടെന്ന് ജനങ്ങളെ കാണിക്കാനാണ്. ജനങ്ങളെ പറ്റിക്കാനാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് നിങ്ങള്‍ക്ക് ഇവരോടൊക്കെയുള്ള നിലപാട്? ഇത്രയും കാലമായിട്ടും എന്തുകൊണ്ടാണ് നിങ്ങളെല്ലാം ഇവരെ അവഗണിക്കുന്നത്?'' അവാ ചോദിക്കുന്നു. 

ഓരോരുത്തരും സൈറ്റിനെ പ്രകീര്‍ത്തിച്ചിരിക്കുന്നതും ആപ്പിലെഴുതിയിട്ടുണ്ട്. അതും പരിഹാസമാണ്. ഡൊണാള്‍ഡ് ട്രംപ് എഴുതിയിരിക്കുന്നത്, 'ഞാന്‍ അധികാരത്തിലേറിയാല്‍ ഈ ആപ്പ് അടച്ചുപൂട്ടു'മെന്നാണ്. അങ്ങനെ അടിമുടി സമൂഹത്തിന്‍റെ ന്യൂനപക്ഷത്തോടുള്ള അവഗണനയേയും, സമീപനത്തിലെ പൊള്ളത്തരത്തേയും പൊളിച്ചെഴുതുന്നതാണ് ആപ്പ്. ആപ്പില്‍ തന്നെ അവസാനമായി പരിഹാസ രൂപേണ ആപ്പ് വ്യാജമാണെന്ന് എഴുതിയിട്ടുണ്ട്.