ഒരു പിസ നല്‍കാന്‍ റെസ്റ്റോറന്‍റ് മാനേജര്‍ യാത്ര ചെയ്തത് 800 കിലോമീറ്റര്‍; നന്ദി പറഞ്ഞ് ഈ കുറിപ്പ്
റിച്ചിനെ അഞ്ച് ദിവസം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കാന്‍സറായിരുന്നു റിച്ചിന്. യാത്ര ചെയ്യാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമായതോടെ ജൂലിയുടെ അച്ഛന്‍ റെസ്റ്റോറന്‍റിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.
മിഷിഗൺ: ഹോം ഡെലിവറി ഇന്ന് സര്‍വസാധാരണമാണ്. എന്നാലും ഓര്‍ഡര്‍ കിട്ടിയാല്‍ എത്ര ദൂരം വരെ ഒരാള്‍ ഭക്ഷണവുമായി പോകും. മിഷിഗണില്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് ഒരാള്‍ പിസ നല്‍കാനായി യാത്ര ചെയ്തത് 800 കിലോമീറ്ററാണ്.
അത്രയും ദൂരം സഞ്ചരിച്ച് ആ പിസയെത്തിച്ചതിനു പിന്നിലും ഒരു കാരണമുണ്ട്. അത് ഇതാണ്. ജൂലിയും, റിച്ച് മോര്‍ഗണും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഷിഗണില്‍ താമസിച്ചിരുന്നവരാണ്. സ്റ്റീവ്സ് പിസയില്‍ നിന്നും അന്ന് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നു. മികച്ച ഭക്ഷണമായി അവര്‍ കണ്ടിരുന്നത് സ്റ്റീവ്സ് പിസയിലെ ഭക്ഷണമാണ്.
അങ്ങനെ ആ ദമ്പതികള്‍ വീണ്ടും മിഷിഗണിലേക്ക് യാത്ര ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട പിസ കഴിക്കാന്‍ തീരുമാനിച്ചു. പക്ഷെ, ആശുപത്രിയിലെ എമര്‍ജന്‍സി മുറിയിലേക്കുള്ള യാത്ര അവരുടെ പ്ലാനെല്ലാം മാറ്റിമറിച്ചു.
റിച്ചിനെ അഞ്ച് ദിവസം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കാന്‍സറായിരുന്നു റിച്ചിന്. യാത്ര ചെയ്യാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമായതോടെ ജൂലിയുടെ അച്ഛന്‍ റെസ്റ്റോറന്‍റിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. റിച്ചിന്‍റെ അവസ്ഥ അറിഞ്ഞ റെസ്റ്റോറന്‍റ് മാനേജര്‍ ഡെല്‍ട്ടണ്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു.
എന്തുതരം പിസയാണ് വേണ്ടതെന്ന് ഡെല്‍ട്ടണ്‍ ചോദിച്ചു. അതെത്തിക്കാമെന്നും ജൂലിയുടെ അച്ഛന് വാക്ക് കൊടുത്തു. റെസ്റ്റോറന്‍റില്‍ നിന്നും മൂന്നര മണിക്കൂറെങ്കിലും യാത്ര ചെയ്താലേ തങ്ങള്‍ ഉള്ള സ്ഥലത്ത് എത്താനാകൂവെന്ന് ജൂലിയുടെ അച്ഛന്‍ അറിയിച്ചിരുന്നു. ഡെല്‍ട്ടണ്‍ അത് തനിക്കറിയാമെന്നും കട അടച്ച ശേഷം പിസയുമായി ഇറങ്ങാമെന്നും അറിയിക്കുകയായിരുന്നു.
റിച്ചും ജൂലിയും ഉറങ്ങിയിരുന്നു. 2.30ന് ഡെല്‍ട്ടണ്‍ എത്തി. അധികമായി രണ്ട് പിസ കൂടി ഡെല്‍ട്ടണ്‍ കരുതിയിരുന്നു. അവരുടെ കുടുംബത്തിനായും.
ജൂലി ആകെ ഞെട്ടിപ്പോയി എന്നും മനസ് നിറഞ്ഞുപോയി എന്നുമാണ് ജൂലി പറയുന്നത്. സോഷ്യല്‍ മീഡിയയിലാണ് അനുഭവം ജൂലിയ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഡെല്‍ട്ടണിന്‍റെ നല്ല മനസിന് അഭിനന്ദനമറിയിക്കുകയാണ്.
അവര്‍ക്ക് സന്തോഷമുണ്ടാക്കുക എന്ന് മാത്രമായിരുന്നു തന്‍റെ മനസിലെന്ന് ഡെല്‍ട്ടണ്‍ പറയുന്നു.