ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തു നിര്‍മ്മിച്ചതാണ് നിയതിയുടെ ഈ ഗ്രോബാഗുകള്‍
മുംബൈ: ആറ് മാസം മുമ്പാണ് നിയതി ഷാ തന്റെ ചെടികളുടെ വാട്ടം ശ്രദ്ധിച്ചത്. പ്ലാസ്റ്റിക് പാത്രങ്ങളില് നട്ട ചെടികളില് പലതും കരിയുന്നുണ്ട്. വെള്ളം ശരിക്കും അടിഭാഗം വരെ എത്തുന്നുമില്ല. ഈ പ്രശ്നത്തിന് പരിഹാരം തേടിപ്പോയ നിയതി എത്തിയത് പുതിയൊരു തരം ഗ്രോബാഗിന്റെ നിര്മ്മാണത്തിലാണ്.
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള് റീസൈക്കിള് ചെയ്തു നിര്മ്മിച്ചതാണ് നിയതിയുടെ ഈ ഗ്രോബാഗുകള്. അതിനു വേണ്ടി നിയതി പലരേയും കണ്ടു. പ്ലാസ്റ്റിക് കുപ്പികള് ശേഖരിക്കുന്നവരേയും, സംസ്കരിക്കുന്നവരേയും എല്ലാം. പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും കൊണ്ട് പ്ലാസ്റ്റിക് ഫിലിം ഷീറ്റുകളുണ്ടാക്കി. പാത്രമുണ്ടാക്കുന്ന ആളിലേക്ക് ഈ ഷീറ്റുകളെത്തിച്ചു. അയാള് അതിന്റെ കൂടെ ഫൈബര് ചേര്ത്ത് ബാഗുകളുണ്ടാക്കി. അത് തുണി പോലെയുള്ള ബാഗുകളായിരുന്നു.
വെള്ളമൊഴിച്ചാല് അധികം പുറത്തേക്ക് പോകില്ല. അതിനാല് ആവശ്യത്തിന് മാത്രം വെള്ളമുപയോഗിച്ചാല് മതി. തുണി കൊണ്ടുള്ളതുപോലെയായതിനാല് വെള്ളം അതില് തങ്ങിനില്ക്കുകയും ചെയ്യും. ദ്വാരങ്ങളുമില്ല.

വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലും ഈ ഗ്രോബാഗുകളുണ്ട്. വലിയ രൂപത്തിലുള്ള ബാഗുകള് പച്ചക്കറി നടുന്നതിനുപയോഗിക്കാം. അതുവഴി ഓര്ഗാനിക് ഫാമിങ്ങിനെയും പിന്തുണക്കാന് തനിക്ക് സാധിക്കുന്നുവെന്നാണ് നിയതിയുടെ പക്ഷം. സാധാരണ പ്ലാസ്റ്റിക് ചെടിപ്പാത്രങ്ങളുടെ പണം മാത്രമേ നിയതിയുടെ ഗ്രോബാഗിനുമുള്ളൂ.
എന്.ജി.ഒ, റെസിഡന്ഷല് അസോസിയേഷന് എന്നിവയൊക്കെ മുഖേന നൂറിലധികം ഗ്രോബാഗുകള് നിയതി വിറ്റുകഴിഞ്ഞു. ആയിരത്തിലധികം പ്ലാസ്റ്റിക്കാണ് ഇതിനു വേണ്ടി റീസൈക്കിള് ചെയ്തത്.
നിയതിയുടെ പുതിയ പരീക്ഷണത്തെ കുറിച്ചറിഞ്ഞ പലരും അവളെ പ്രശംസിച്ചു കഴിഞ്ഞു. കോര്പ്പറേഷന്റെ ഒരു പരിപാടിയില് പങ്കെടുത്ത നിയതിക്ക് അവിടെവച്ചുതന്നെ ആയിരത്തിലധികം ഗ്രോബാഗുകളുടെ ഓര്ഡറും ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടിന് തന്നെക്കൊണ്ടാവും വിധം പരിഹാരം കാണാന് കഴിഞ്ഞതിലും, ചെടികള്ക്ക് പുതുജീവന് നല്കാന് കഴിഞ്ഞതിലും സംതൃപ്തയാണ് നിയതി.
കടപ്പാട്: എന്ഡിടിവി
