സ്കൂൾ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ചു ഓർക്കാതെ വയ്യ

ഭഗവാന്‍ എന്ന അധ്യാപകന്‍റെ ചിത്രവും വീഡിയോയും ഓരോ മനുഷ്യന്‍റെയും ഹൃദയത്തെ സ്പര്‍ശിക്കുകയാണ്. സ്ഥലംമാറ്റം കിട്ടിയ അധ്യാപകനോടുള്ള സ്നേഹം കാരണം വിദ്യാര്‍ഥികള്‍ പൊട്ടിക്കരയുമ്പോള്‍ ഇങ്ങനെയാവണം അധ്യാപകര്‍ എന്ന് ഓരോരുത്തരും പറഞ്ഞു. എന്നാല്‍ എങ്ങനെ ആവരുത് ഒരു അധ്യാപകനെന്നു പറഞ്ഞുകൊണ്ട് സുചിത്ര കെ.പി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്‍റെ സ്കൂള്‍ ജിവിതത്തെ നരകമാക്കിയ നിങ്ങളുടെ സാഡിസം മറന്നിട്ടില്ലെന്നും സുചിത്ര എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ഒരു അധ്യാപകന്‍ എന്താകണം എന്നു പറയുമ്പോള്‍ എന്താകണമെന്ന് പറയുന്ന ചില മുഖങ്ങള്‍ മനസിലേക്ക് വരുന്നു. ഇരുണ്ട നിറമായതിനാൽ ഗ്രൂപ്പ് ഡാൻസിൽ നിന്നും എന്നെ ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാൻഡേർഡിലെ സിസ്റ്ററിനെ, ഓടി കളിച്ചു കൈയോ കാലോ പൊട്ടിയാൽ വെറും സർക്കാർ ജോലിക്കാരനായ അച്ഛന്റെ കയ്യിൽ ഒന്നുമുണ്ടാകില്ല എന്ന് പുച്ഛിച്ച മിസ്സിനെ, ചോദ്യചിഹ്നം ഇടാൻ മറന്നതിനു നോട്ട് ബുക്ക് വരാന്തയിലേക് പറപ്പിച്ച സിസ്റ്ററിനെ, കണക്കിന് മോശമായതിനാൽ ഇനി പ്രതീക്ഷ വേണ്ട എന്ന് അച്ഛനെ ഉപദേശിച്ച ഹൈസ്കൂൾ മാഷിനെ, ഇംഗ്ലീഷ് സമ്പന്നരുടെ ഭാഷ ആണ് എന്ന് പറയാതെ പറഞ്ഞുതന്ന പ്ലസ് വണ്‍ ക്ലാസ്സ് ടീച്ചറെ, ഒരു നീണ്ട പനി അവധിക്ക് ശേഷം എത്തിയപ്പോൾ ഫീസ് അടച്ചില്ല എന്ന കാരണത്താൽ പരീക്ഷ സ്റ്റാഫ് റൂമിൽ ഇരുത്തി എഴുതിച്ച സിസ്റ്റർമാരെ.... 

ഈ ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും ഓർമിപ്പിച്ചു. സ്കൂൾ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ചു ഓർക്കാതെ വയ്യ. എല്‍.കെ.ജി മുതൽ Phd വരെയുള്ള പഠനകാലത്തു നമ്മൾ പ്രാകാത്ത,ശപിക്കാത്ത വളരെ ചുരുക്കം അധ്യാപകരെ ഉള്ളു. Dr.Janaki, Dr.Sheriff, Dr.Prathiba, Dr.Narayan പിന്നെ റിസർച്ച് ഗൈഡ് Dr.Unnikrishnan. തീർന്നു. ആരുടേയും പേര് വിട്ടു പോയിട്ടില്ല....ഒന്നും മറന്നിട്ടുമില്ല..... 

അടുക്കള സർവീസ് സജസ്റ്റ് ചെയ്ത കണക്കു മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമർപ്പിച്ചു കൊണ്ട് നിര്‍ത്തുന്നുവെന്നു. എന്നിലെ അദ്ധ്യാപിക ഇന്നും ക്ലാസ്സിൽ തിരയുന്നത് ഭാഷയെ സ്നേഹിക്കുന്ന,കറുപ്പിന്റ അപകർഷത കണ്ണിൽ ഒളിച്ചു വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണ്. ആ തിരച്ചിലിനു പ്രേരണ നൽകിയ ആ അഞ്ച് അധ്യാപകരെയും കൂടെ ഓർക്കുന്നു എന്നു പറഞ്ഞാണ് സുചിത്ര കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.