പോയവര് ആരും മടങ്ങി വരാത്ത ഒരു തടാകം!
നിരവധി രഹസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലം പലപ്പോഴും ആളുകൾ ഒഴിവാക്കുന്നു. അപൂർവ്വം ചിലർ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഇവിടെ വരുകയും ചെയ്യുന്നു.
ഒരുപാട് നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യ, മ്യാൻമർ അതിർത്തിക്കടുത്തുള്ള "ലേക് ഓഫ് നോ റിട്ടേൺ" എന്ന തടാകം അത്തരം നിഗൂഢത നിറഞ്ഞ ഒരിടമാണ്. ചില വിചിത്ര സംഭവങ്ങളാൽ ഈ തടാകം ലോകമെമ്പാടും കുപ്രസിദ്ധമാണ്. ഈ തടാകത്തിന് സമീപം പോകുന്നവരാരും തിരികെ വരില്ലെന്നാണ് പറയപ്പെടുന്നത്. ഈ തടാകത്തിന് 1.4 കിലോമീറ്റർ നീളവും 0.8 കിലോമീറ്റർ വീതിയുമുണ്ട്. അരുണാചൽ പ്രദേശിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ബർമുഡ ട്രയാംഗിൾ എന്നും ഈ തടാകം അറിയപ്പെടുന്നു.
നിരവധി കഥകൾ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. അതിലൊന്ന് രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ വിമാന പൈലറ്റുമാർ തടാകത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. എന്നാൽ, അതിന് ശേഷം അവർ ദുരൂഹമായി അപ്രത്യക്ഷമാവുകയായിരുന്നു. അങ്ങനെയാണ് അമേരിക്ക ഈ തടാകത്തെ ലേക് ഓഫ് നോ റിട്ടേൺ എന്ന് വിളിക്കാൻ തുടങ്ങിയത്. കാലം ചെല്ലുന്തോറും കൂടുതൽ കഥകളും ഐതിഹ്യങ്ങളും ഇതിനെ ചുറ്റിപ്പറ്റി വികസിക്കാൻ തുടങ്ങി. അതിലൊന്ന് യുദ്ധത്തിനുശേഷം, ഒരുകൂട്ടം ജാപ്പനീസ് പട്ടാളക്കാർ വഴിയറിയാതെ തടാകത്തിനടുത്ത് വന്ന് പെടുകയുണ്ടായി. അവിടെവച്ച് അവർക്ക് മലേറിയ പിടിപെട്ടുവെന്നും, മരണപ്പെട്ടുവെന്നും പറപ്പെടുന്നു. അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെയുണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ആളുകളെ കാണാതായതായും അസാധാരണമായ അനുഭവങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. തടാകത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഭയപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ ഉണ്ടായതായും ആളുകൾ പറയുന്നു. നിരവധി രഹസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലം പലപ്പോഴും ആളുകൾ ഒഴിവാക്കുന്നു. അപൂർവ്വം ചിലർ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഇവിടെ വരുകയും ചെയ്യുന്നു. ഈ സ്ഥലത്തിന് ചുറ്റും മനോഹരമായ കാഴ്ചകളുണ്ടെന്ന് അവർ പറയുന്നു. തടാകത്തിന് ചുറ്റും നടക്കുമെന്നാലും, ആളുകൾ പൊതുവെ തടാകത്തിൽ ഇറങ്ങാൻ ശ്രമിക്കാറില്ല. അതേസമയം ഇതെല്ലാം കെട്ടുകഥയാണെന്നും, സഞ്ചാരികളെ ആകർഷിക്കാനുള്ള തന്ത്രമാണെന്നും പറയുന്നവരാണ് കൂടുതൽ.