ഇന്തോനേഷ്യയിൽ സ്വവർഗാനുരാഗികള്‍ക്ക് പരസ്യമായി 77 ചൂരലടി ശിക്ഷ നല്‍കി, ക്രൂരമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍
കഴിഞ്ഞ മാസമാണ് രണ്ട് യുവാക്കൾക്കും 80 സ്ട്രോക്കുകൾ വീതം ശിക്ഷ വിധിച്ചത്. എന്നാൽ, ജയിലിൽ ചെലവഴിച്ച മൂന്നുമാസ സമയപരിധി കണക്കാക്കി 77 തവണയാക്കി ശിക്ഷ ചുരുക്കി.
ഇസ്ലാമിക നിയമം ലംഘിച്ചതിന് രണ്ട് സ്വവർഗാനുരാഗികളെ ഇന്തോനേഷ്യയിൽ 77 തവണ വീതം ചൂരൽ കൊണ്ടടിച്ചു (കാനിംഗ്). രാജ്യത്തെ ആഷെ പ്രവിശ്യയിലെ ശരീഅത്ത് പൊലീസിന്റെ നേതൃത്വത്തിലാണ് ഇത് നടന്നത്. അയൽക്കാരാണ് ഈ യുവാക്കളെ കുറിച്ച് പൊലീസിൽ വിവരം അറിയിച്ചത്. അവിടത്തെ ഇസ്ലാമിക നിയമപ്രകാരം സ്വവർഗാനുരാഗത്തിനുള്ള ശിക്ഷ കഠിനമാണ്. വസ്ത്രങ്ങളും മാസ്കുകളും ധരിച്ച അഞ്ച് ഉദ്യോഗസ്ഥരാണ് 27 -നും 29 -നും ഇടയിൽ പ്രായമുള്ള ആ രണ്ട് പുരുഷന്മാരുടെമേൽ ചാട്ടയടിശിക്ഷ നടപ്പിലാക്കിയത്. ഇത് കാണാൻ ബന്ദാ ആഷെയിലെ തമൻസാരി സിറ്റി പാർക്കിൽ ഡസൻ കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.
അടിയുടെ ആഘാതത്തിൽ വേദനകൊണ്ട് പുളഞ്ഞ അവരുടെ കാരുണ്യത്തിനായുള്ള അപേക്ഷകളും നിലവിളികളും ആരും ചെവിക്കൊണ്ടില്ലെന്നും ഡെയ്ലി മെയിൽ എഴുതുന്നു. ഒരു ഉദ്യോഗസ്ഥന്റെ ചൂരൽ, അടിയുടെ ശക്തികൊണ്ട് തകർന്നു പോയി. എന്നാൽ, അതിനുശേഷവും അവർ അടി തുടർന്നു. ഇടക്കിടെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച പൊലീസ് പുരുഷന്മാർക്ക് വെള്ളം കുടിക്കാനുള്ള അനുവാദം നൽകി. മകനെ വടികൊണ്ടടിക്കുന്നത് കണ്ട് അവരിൽ ഒരാളുടെ അമ്മ ബോധരഹിതയായി. നവംബറിലാണ് ആ പുരുഷന്മാരുടെ പെരുമാറ്റത്തിൽ അയവാസികൾക്ക് സംശയം തോന്നാൻ തുടങ്ങിയത്. അങ്ങനെ ഒരു ദിവസം അവർ വാടകയ്ക്ക് കഴിഞ്ഞിരുന്ന മുറിയിൽ അയൽവാസികൾ അതിക്രമിച്ച് കടന്നപ്പോൾ അവർ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ഇടയായി. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് ആഷെയുടെ ആക്ടിംഗ് ശരീഅത്ത് പൊലീസ് മേധാവി ഹെറു ത്രിവിജാനാർക്കോ പറഞ്ഞു.
കഴിഞ്ഞ മാസമാണ് രണ്ട് യുവാക്കൾക്കും 80 സ്ട്രോക്കുകൾ വീതം ശിക്ഷ വിധിച്ചത്. എന്നാൽ, ജയിലിൽ ചെലവഴിച്ച മൂന്നുമാസ സമയപരിധി കണക്കാക്കി 77 തവണയാക്കി ശിക്ഷ ചുരുക്കി. അവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് കുറ്റവാളികൾക്ക് വിവാഹേതര ബന്ധത്തിന് 17 അടികളും, മദ്യപിച്ചതിന് 40 അടികളും നൽകി. ഇന്തോനേഷ്യയിലെ ശരീഅത്ത് നിയമം നടപ്പാക്കുന്ന ഏക പ്രവിശ്യയായ ആഷെ ഇത് മൂന്നാം തവണയാണ് സ്വവർഗലൈംഗികതയ്ക്ക് ശിക്ഷ നടപ്പിലാക്കുന്നത്.
സ്വവർഗ്ഗ ലൈംഗികത ഉൾപ്പെടെയുള്ള ധാർമ്മിക കുറ്റങ്ങൾക്ക് ഒരു ശരീഅത്ത് കോഡ് 100 കാനിംഗ് വരെയാണ് അനുവദിക്കുന്നത്. വ്യഭിചാരം, ചൂതാട്ടം, മദ്യപാനം, ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ, വെള്ളിയാഴ്ച പ്രാർത്ഥന ഉപേക്ഷിക്കുന്ന പുരുഷന്മാർ എന്നിവർക്കുള്ള ശിക്ഷ കൂടിയാണ് കാനിംഗ്. ഇന്തോനേഷ്യയിലെ ആഷെ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വവർഗരതി നിയമവിരുദ്ധമല്ല. മനുഷ്യാവകാശ ഗ്രൂപ്പുകൾ പൊതു സ്ഥലത്തുവെച്ച് മർദ്ദിക്കുന്ന ഈ രീതിയെ ക്രൂരമെന്ന് ആരോപിക്കുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, ആഷെയുടെ ജനസംഖ്യ ഇതിനെ ശക്തമായി പിന്തുണക്കുന്നു.