കഴുത്തിൽ പണപ്പെട്ടിയും കയ്യിൽ പ്ലക്കാർഡും; ജവാൻമാരുടെ കുടുംബത്തിന് കൈത്താങ്ങായി പൊലീസ് കോൺസ്റ്റബിൾ
കഴുത്തിൽ മഞ്ഞ കയറിൽ തൂക്കിയ പെട്ടിയും കയ്യിൽ ഒരു പ്ലക്കാർഡും പിടിച്ച് പൊലീസ് യൂണിഫോമിലാണ് ഫിറോസ് നഗരത്തിലൂടെ നടക്കുക. 'പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് വേണ്ടി സംഭാവന ചെയ്യുക' എന്നെഴുതിയ പ്ലക്കാർഡുകളാണ് ഫിറോസ് കയ്യിൽ പിടിച്ചത്.
ലക്നൗ: കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് സഹായഹസ്തവുമായി പൊലീസ് കോൺസ്റ്റബിൾ. ഉത്തർപ്രദേശിലെ രാംപൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഫിറോസ് ഖാൻ ആണ് ജവാൻമാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി എത്തിയത്.
ജവാൻമാരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള പണം ശേഖരിക്കുന്നതിനായി ഡ്യൂട്ടിയിൽനിന്ന് മൂന്ന് ദിവസത്തെ അവധിയെടുത്തിരിക്കുകയാണ് ഫിറോസ്. അവധി ദിവസങ്ങളിൽ ഉത്തർപ്രദേശിലെ നഗരങ്ങൾ സഞ്ചരിച്ച് പണം ശേഖരിക്കാനാണ് ഫിറോസിന്റെ പദ്ധതി. എന്നാൽ, ആളുകളുടെ മുന്നിൽ വെറുതെ കൈ നീട്ടിയിൽ പണം കിട്ടില്ലെന്ന് ഫിറോസിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരു വ്യത്യസ്ത മാർഗത്തിലൂടെയാണ് ഫിറോസ് പണം ശേഖരിക്കുന്നത്.
കഴുത്തിൽ മഞ്ഞ കയറിൽ തൂക്കിയ പെട്ടിയും കയ്യിൽ ഒരു പ്ലക്കാർഡും പിടിച്ച് പൊലീസ് യൂണിഫോമിലാണ് ഫിറോസ് നഗരത്തിലൂടെ നടക്കുക. 'പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് വേണ്ടി സംഭാവന ചെയ്യുക' എന്നെഴുതിയ പ്ലക്കാർഡുകളാണ് ഫിറോസ് കയ്യിൽ പിടിച്ചത്. ആളുകൾക്ക് പണം നിക്ഷേപിക്കുന്നതിനായാണ് കഴുത്തിൽ പെട്ടി തൂക്കിയത്.
പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 ജവാൻമാർ ഉത്തർപ്രദേശിൽനിന്നുള്ളവരാണ്. ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നിരവധി ആളുകളാണ് മുന്നിട്ടറങ്ങിയത്. ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ-സാംസ്കാരിക നേതാക്കൻമാർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ കുടുംബത്തിന് ദനസഹായം നൽകുമെന്ന് പറഞ്ഞ് രംഗത്തെത്തി.