Asianet News MalayalamAsianet News Malayalam

സ്വർണ നിരക്ക് 2,000 ഡോളർ മറികടന്നേക്കും: കൈവശമുളള സ്വർണം വിൽക്കാൻ കേന്ദ്ര ബാങ്കുകൾ തയ്യാറാകുമോ?

"1820 ഡോളർ മറികടന്നാൽ 1850 ഡോളർ വരെ എത്താമെന്നും, ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുത്താൽ താൽക്കാലികമായി തിരുത്തലിന് സാധ്യതയുണ്ടെന്നുമാണ് വിപണി സൂചനകൾ" 

gold international price may cross 2,000 dollar mark soon
Author
Thiruvananthapuram, First Published Jul 9, 2020, 4:19 PM IST

ന്താരാഷട്ര വിലയിലുള്ള ഉയർച്ചയും ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയും ഇന്ന് രാജ്യത്തെ സ്വർണ്ണ വിലയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുന്നു. മറ്റ് നിക്ഷേപ മേഖലകൾ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടിപ്പിക്കാതിരിക്കുന്നത് മൂലം നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് ഇത്തരത്തിൽ വില ഉയരാനിടയാക്കുന്നത്. ഇന്ത്യയിൽ ഏഴ് വർഷത്തിനിടയ്ക്ക് 55 ശതമാനം വില ഉയർന്നപ്പോൾ അന്തർ ദേശിയ തലത്തിൽ വിലക്കയറ്റം ഈ കാലയളവിൽ ഏകദേശം 40 ശതമാനം മാത്രമാണ്. 

ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം സ്വർണ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,810 ഡോളറാണ്. സ്വർണ്ണവിലയിലെ വർധനവ് ഈ നില തുടരുകയാണെങ്കിൽ അടുത്ത സമയത്ത് തന്നെ നിരക്ക് 2,000 ഡോളർ മറികടക്കും എന്നാണ് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെടുന്നത്. 

"1820 ഡോളർ മറികടന്നാൽ 1850 ഡോളർ വരെ എത്താമെന്നും, ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുത്താൽ താൽക്കാലികമായി തിരുത്തലിന് സാധ്യതയുണ്ടെന്നുമാണ് വിപണി സൂചനകൾ. 2011 ലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്, ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,917.90 ഡോളറായിരുന്നു അന്നത്തെ നിരക്ക്. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 50 -55 നിരക്കിലായിരുന്നു. എന്നാൽ, ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 75 -76 എന്ന നിലയിലാണ്. അതിനാൽ, അന്താരാഷ്ട‌്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിൽ വൻ നിരക്ക് വർധനവിന് കാരണമാകും," അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

കൊവിഡും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും

ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. 

ഗോൾഡ് മൈനിംഗ് മേഖലയിൽ കൊറോണ മൂലം വന്ന തടസ്സങ്ങൾ, ഡോളർ അടക്കമുളള കറൻസികളിലുണ്ടാകുന്ന അസ്ഥിരതയും മാന്ദ്യ ഭീതിയും കാരണം ഗോൾഡിന് ഒരു ഗ്ലോബൽ കറൻസി എന്ന നിലയിലുളള പരി​ഗണന വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 

സ്വർണ വില താഴെ വീഴുമോ?

കോറോണ വൈറസ് മൂലം സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുന്ന അമേരിക്ക, ജർമനി, ഇറ്റലി, ഫ്രാൻസ് ,റഷ്യ, ബ്രിട്ടൺ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മയും ഏറ്റവും കൂടുതൽ ബാഹ്യ കടം ഉള്ളവർ എന്നതിലുപരി ഈ രാജ്യങ്ങളുടെ ഒക്കെ ഫോറിൻ റിസർവിൻ്റെ വളരെ നല്ല ഭാഗവും സ്വർണത്തിലാണ്. ഇത് റിഅറേഞ്ച് ചെയ്യാനുളള വളരെ ചെറിയ ഒരു സെല്ലിംഗ് വന്നാൽ പോലും ഗോൾഡ് മാർക്കറ്റ് തകരാൻ ഇടയാക്കിയേക്കാം. സാമ്പത്തിക മാന്ദ്യ സാഹചര്യം ലോകത്ത് രൂക്ഷമായാൽ അത്തരം നടപടികളിലേക്ക് രാജ്യങ്ങൾ നീങ്ങിയേക്കാമെന്നും സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

"1999 മുതൽ നിലവിലുളള, ഒരു സെൻട്രൽ ബാങ്ക് 400 ടണ്ണിൽ കൂടുതൽ സ്വർണ്ണം ഒരു വർഷം വിൽക്കരുത് എന്ന സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള washington agreement 2019 ന് ശേഷം പുതുക്കിയിട്ടല്ല. അതായത് വേണമെങ്കിൽ കേന്ദ്ര ബാങ്കുകൾക്ക് എത്ര ടൺ വേണമെങ്കിലും ഒരുമിച്ച് വിൽക്കാൻ ശ്രമിക്കാം. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്ക് പ്രകാരം ലോകത്തുള്ള 1,90,040 ടൺ ഗോൾഡിൽ ഒരു ശതമാനം അതായത് 1,900 ടൺ വിൽപ്പനക്ക് വന്നാൽ പോലും ആ​ഗോള സ്വർണ വിപണി തകർന്നേക്കാം," അബ്ദുൽ നാസർ പറഞ്ഞു.

ഐഎംഎഫ്, മറ്റ് ബാങ്കുകൾ, ആഗോള നിക്ഷേപ സ്ഥാപനങ്ങൾ, ചെറു രാജ്യങ്ങൾ, വ്യക്തികൾ ഒക്കെ മറ്റ്  നിക്ഷേപ മേഖലകളിലുളള തകർച്ച കാരണം ഗോൾഡ് സെല്ലിംഗിനും, പ്രോഫിറ്റ് ബുക്കിംഗിനോ, ഹെഡ്ജിംഗിനോ ശ്രമിക്കാമെന്നതും, ഇത് സ്വർണ നിരക്ക് താഴേക്ക് പോകാൻ ഇടയാക്കിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.  
 

Follow Us:
Download App:
  • android
  • ios