രാജ്യത്തെ ആദ്യത്തെ ഹാക്കിംഗ് വില്ലേജ് അടക്കമുളള സൈബർ സുരക്ഷാ മേഖലയിലെ വിപുലമായ പദ്ധതികള്‍ക്ക് സമ്മേളനം കരട് രൂപം നൽകും. കൊക്കൂണിന്‍റെ 11 മത് പതിപ്പാണിത്. ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളിലാണ് സമ്മേളനം നടക്കുക. 

കൊച്ചി: പതിനൊന്നാമത് കൊക്കൂൺ സൈബർ സുരക്ഷാ കോൺഫറന്‍സ് കൊച്ചിയില്‍ തുടങ്ങി. രാജ്യത്തെ ആദ്യത്തെ ഹാക്കിംഗ് വില്ലേജ് അടക്കമുളള സൈബർ സുരക്ഷാ മേഖലയിലെ വിപുലമായ പദ്ധതികള്‍ക്ക് സമ്മേളനം കരട് രൂപം നൽകും. കൊക്കൂണിന്‍റെ 11 മത് പതിപ്പാണിത്. ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളിലാണ് സമ്മേളനം നടക്കുക. 

സൈബർ രംഗത്തെ ഏറ്റവും പുതിയ പരീക്ഷണങ്ങളെ കേരളത്തിന് പരിചയപ്പെടുത്തുകയാണ് കൊക്കൂണിന്‍റെ ലക്ഷ്യം. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് , റോബോട്ടിക്സ് തുടങ്ങി സൈബർ മേഖലയിലെ വിവിധ ട്രെന്‍ഡുകള്‍ എങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാം എന്നതാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ട.

റാൺസംവെയർ പോലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ സൈബർ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി അന്താരാഷ്ട്ര സൈബർ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ആഗോളതലത്തില്‍ ഒരു കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. 

കോൺഫറന്‍സില്‍ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുയരുന്ന ആശയങ്ങള്‍ ഗവൺമെന്‍റിന് മുന്നില്‍ സമർപ്പിക്കും. കേരളാപോലീസ്, വിവിധ സർക്കാർ സ്വകാര്യ ഏജന്‍സികള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.