കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടന ദിവസം മുതൽ വിമാന സർവീസ് ആരംഭിക്കും
രാജ്യാന്തര, ആഭ്യന്തര സർവീസുകളുടെ കാര്യത്തിൽ ഈ കമ്പനികളുമായി കിയാൽ ധാരണയിലെത്തി. കൂടുതൽ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും കിയാൽ എംഡി തുളസീദാസ് പറഞ്ഞു.
കണ്ണൂര്‍: ഉദ്ഘാടന ദിവസം മുതൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സർവിസിന് തയ്യാറായി നാല് വിമാനക്കമ്പനികളെത്തി. രാജ്യാന്തര, ആഭ്യന്തര സർവീസുകളുടെ കാര്യത്തിൽ ഈ കമ്പനികളുമായി കിയാൽ ധാരണയിലെത്തി. കൂടുതൽ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും കിയാൽ എംഡി തുളസീദാസ് പറഞ്ഞു.
ഉദ്ഘാടന ദിസവമായ ഡിസംബർ ഒമ്പതിന് തന്നെ കണ്ണൂരിൽ നിന്നും യാത്രാ വിമാനങ്ങൾ പറന്നുയരും, എയർ ഇന്ത്യ എക്സപ്രസ്, ഇൻഡിഗോ, ഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളായിരിക്കും സർവ്വീസ് നടത്തുക. വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
ഒൻപത് വിമാനക്കമ്പനികൾ വിമാനത്താവളത്തിലേയും അനുബന്ധ സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. ഹോട്ടൽ സൗകര്യം ഉൾപ്പടെ ഇവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും.
കാർഗോ സംവിധാനങ്ങളും ഉടൻ പ്രവർത്തനം തുടങ്ങും. കാർഗോ കോംപ്ലക്സിന്‍റെ നിർമ്മാണം പൂർത്തിയാകും വരെ താത്കാലിക കെട്ടിടത്തിലാകും പ്രവർത്തനം. മാസം 17ന് സിഐഎസ്എഫ് എയർപ്പോട്ടിന്‍റെ ഔദ്യോഗിക സുരക്ഷാ ചുമതല ഏറ്റെടുക്കും. കസ്റ്റംസ് ആൻഡ് എമിഗ്രേഷൻ ഡിസംബർ ഒന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്നും കിയാൽ അധികൃതർ അറിയിച്ചു.