37, 598 രൂപ മുതല്‍ എണ്‍പതിനായിരം രൂപ വരെയാണ് വിവിധ വിമാന കമ്പനികള്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് നിലവില്‍ ഈടാക്കുന്നത്.

തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നശിച്ചവന് വിമാനക്കമ്പനികളുടെ വകയും ഇരുട്ടടി. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രാ നിരക്ക് കുത്തനെകൂട്ടിയാണ് സാധാരണക്കാരന്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ വരെ പ്രവാസി മലയാളികളെ പിഴിയുന്നത്. അടുത്ത ഒരാഴ്ച തിരുവന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് മൂന്നിരട്ടിയിലധികം രൂപയാണ് കന്പനികള്‍ വര്‍ധിപ്പിച്ചത്.

37, 598 രൂപ മുതല്‍ എണ്‍പതിനായിരം രൂപ വരെയാണ് വിവിധ വിമാന കന്പനികള്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് നിലവില്‍ ഈടാക്കുന്നത്. വേനലവധി കഴിഞ്ഞ് യുഎഇയില്‍ ഇന്ന് പുതിയ അധ്യന വര്‍ഷം ആരംഭിച്ചെങ്കിലും പല കുടുംബംഗങ്ങള്‍ക്കും ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതിനാല്‍ തിരിച്ചെത്താനായില്ല.

രണ്ടു മക്കളടങ്ങുന്ന ഒരു കുടുംബത്തിന് ദുബായിലേക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ നല്‍കണം. മധ്യവേനലവധിക്ക് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് നല്‍കി ടിക്കെറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍ക്കാണ് തിരിച്ചുവരുമ്പോഴും യാത്രാനിരക്ക് 
ഭീഷണിയാവുന്നത്. 

കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ വിമാന നിരക്ക് അമിതമായി വര്‍ധിപ്പിക്കരുതെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പാലിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യപോലും തയ്യാറാവാത്തതില്‍ നിരാശരാണ് പ്രവാസി മലയാളികള്‍. പ്രളയത്തിനുശേഷം കുടുംബംഗങ്ങളെ കാണാന്‍ നാട്ടിലേക്കു പോയവരും ടിക്കറ്റ് നിരക്ക് കാരണം തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവാതെ വിഷമത്തിലാണ്.