ഗുവാഹത്തി: അസമില്‍ 2500 കോടിരൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. റീട്ടെയ്ല്‍,പെട്രോളിയം,ടെലികോം,ടൂറിസം, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളിലായാവും റിലയന്‍സ് ഇത്രയേറെ തുക സംസ്ഥാനത്ത് നിക്ഷേപിക്കുക. 

അസം സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് മുകേഷ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ടാവും കമ്പനി ഇത്രയും തുക സംസ്ഥാനത്ത് നിക്ഷേപിക്കുക. 

നിക്ഷേപ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തുള്ള റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ എണ്ണം രണ്ടില്‍ നിന്നും 40 ആക്കി ഉയര്‍ത്തും. പെട്രോള്‍ പമ്പുകളുടെ എണ്ണം 27-ല്‍ നിന്നും 165 ആയി മാറും. 

ടൂറിസം രംഗത്ത് അസം സര്‍ക്കാരുമായി സഹകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ വനസംരക്ഷണവും ഇക്കോ ടൂറിസവും പ്രൊത്സാഹിപ്പിക്കാനുള്ള പ്രത്യേക സെന്റര്‍ തുടങ്ങും. ഐ.എസ്.എല്‍ അസമില്‍ സൃഷ്ടിച്ച ആവേശം കണക്കിലെടുത്ത് സംസ്ഥാനത്ത് ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും അംബാനി അറിയിച്ചിട്ടുണ്ട്.