സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. കൊല്ലം പത്തനാപുരം സ്വദേശി ചെല്ലപ്പന്‍ നായരാണ് തട്ടിപ്പിന് ഏറ്റവുമൊടുവില്‍ ഇരയായിരിക്കുന്നത്. 42,000 രൂപയാണ് എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് നഷ്ടമായത്

സൈന്യത്തില്‍ നിന്ന് വിരമിച്ച ചെല്ലപ്പന്‍ നായരുടെ പെന്‍ഷനും മറ്റ് സമ്പാദ്യങ്ങളുമാണ് എസ്.ബി.ഐയുടെ പത്തനാപുരം ശാഖയിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ചെല്ലപ്പന്‍ നായരുടെ മൊബൈലിലേക്ക് മുംബൈയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോള്‍ എത്തുന്നത്. ചെല്ലപ്പന്‍ നായരുടെ ഭാര്യയാണ് ഫോണെടുത്തത്. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ആയെന്നും ശരിയാക്കാന്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. തുടക്കത്തില്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും വീണ്ടും വിളിച്ച് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞതോടെ നമ്പര്‍ നല്‍കി. പിന്നാലെ വീണ്ടും വിളിച്ച് മൊബൈല്‍ സന്ദേശമായി ഒരു നമ്പര്‍ വരുമെന്നും അത് കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

വണ്‍ ടൈം പാസ്‍വേര്‍ഡ് ആണെന്നറിയാതെ ചെല്ലപ്പന്‍ നായരുടെ ഭാര്യ ഈ നമ്പറും നല്‍കി. പിന്നീട് ചെല്ലപ്പന്‍ നായരോട് വിവരം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് സംശയമുണ്ടാകുന്നത്. തുടര്‍ന്ന് ബാങ്കിലെത്തി പരിശോധന നടത്തിയപ്പോഴാണ് 42,000 രൂപ നഷ്ടമായെന്ന് മനസിലാകുന്നത്. ബാങ്കില്‍ നിന്ന് എ.ടി.എം പിന്‍ നമ്പറും മറ്റ് വിവരങ്ങളും ചോദിച്ച് ഒരിക്കലും ഫോണ്‍ ചെയ്യില്ലെന്നും ഇനിയെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.