രേഖകളില്ലാതെ സ്വീകരിച്ച നിക്ഷേപങ്ങളുടെ പകുതിയിലധികവും ആറ് സംസ്ഥാനങ്ങളിലാണെന്നും സര്‍ക്കാര്‍ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ടത്രെ. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നിവയാണവ. ഇടപാടുകള്‍ ഇപ്പോള്‍ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് പരിശോധിച്ച് വരികയാണ്. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച 2016 നവംബര്‍ എട്ടാം തീയ്യതി മുതല്‍ നടന്ന രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ആദായ നികുതി വകുപ്പും മറ്റ് ഏജന്‍സികളും നിരീക്ഷിക്കുന്നത്. നോട്ട് നിരോധന കാലയളവില്‍ ഈ ആറ് സംസ്ഥാനങ്ങളിലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ദേശീയ ശരാശരിയേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ അധികം നിക്ഷേപമെത്തി. 50 ദിവസത്തെ കാലയളവില്‍ മതിയായ രേഖകള്‍ നല്‍കിയും നല്‍കാതെയും രാജ്യത്ത് ആകമാനം നടന്ന ആകെ നിക്ഷേപങ്ങളുടെ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളിലായിരുന്നു. 

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് ഉദ്ദ്യോഗസ്ഥരുടെ പിന്തുണയോടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഇത്ര വലിയ തട്ടിപ്പിന്റെ കണക്കുകള്‍ ഇത് ആദ്യമായാണ് പുറത്തുവരുന്നത്. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പക്കലുള്ള 26 സംസ്ഥാനങ്ങളുടെ കണക്കാണ് തങ്ങള്‍ക്ക് ലഭിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അവകാശപ്പെടുന്നത്. രാജ്യത്തെ 187 പൊതു-സ്വകാര്യ-സഹകരണ ബാങ്കുകളിലെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഏതൊക്കെ ബാങ്കുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തിയതെന്ന കണക്കുകള്‍ ലഭ്യമായിട്ടില്ല. നോട്ട് നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസമായ നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള വലിയ നിക്ഷേപങ്ങളുടെ (2.5 ലക്ഷത്തിന് മുകളിലുള്ള) ആകെ തുക 7.33 ലക്ഷം കോടിയാണ്. ഇതില്‍ 1.13 കോടിയും മതിയായ രേഖകളില്ലാതെ സ്വീകരിച്ചതാണ്. വലിയ ഇടപാടുകളില്‍ 2.3 ലക്ഷം കോടിയും ഈ ആറ് സംസ്ഥാനങ്ങളിലായിരുന്നു. 50,000 രൂപയ്ക്ക് മുകളില്‍ പാന്‍ കാര്‍ഡില്ലാതെ ബാങ്കില്‍ നിക്ഷേപം സ്വീകരിക്കരുതെന്നാണ് ചട്ടം.