ദില്ലി: ലോണെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമകള്‍ക്കെതിരെ പൊതുമേഖലാ ബാങ്കായ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് സി.ബി.ഐക്ക് ആറ് മാസം മുന്‍പ് പരാതി നല്‍കിയിരുന്നുവെന്ന് രേഖകള്‍. ഈ പരാതിയില്‍ ഇത്രയും നാള്‍ യാതൊരു നടപടിയും കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചില്ല. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തി മുങ്ങിയ വാര്‍ത്ത വലിയ വിവാദം സൃഷ്‌ടിച്ചതോടെ ഇന്ന് മാത്രമാണ് ഓറിയന്റല്‍ ബാങ്കിന്റെ പരാതിയിലും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

കരോള്‍ ബാഗിലെ ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 389.85 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കമ്പനി ഡയറക്ടര്‍മാരായ സബ്യ സേത്, റീത്ത സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരക ദാസ് സേത് സെസ് ഇന്‍കോര്‍പറേഷന്‍ എന്ന സ്ഥാപനത്തെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2007 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് കമ്പനി 389 കോടിയുടെ വായ്പ തരപ്പെടുത്തിയത്. ബാങ്കില്‍ നിന്നുള്ള ക്രെഡിറ്റ് ലെറ്റര്‍ ഉപയോഗിച്ച് സ്വര്‍ണ്ണവും രത്നങ്ങളും വാങ്ങുകയും ഇവ നിയമവിരുദ്ധമായ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേക്ക് കയറ്റി അയക്കുകയുമായിരുന്നുവെന്ന് സിബിഐയുടെ എഫ്.ഐ.ആറില്‍ പറയുന്നു.