ജിഎസ്ടിയ്ക്ക് പിന്നാലെ ആദായ നികുതി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച്​ പഠിക്കുന്നതിന് ധനമന്ത്രാലയം പ്രത്യേക സമിതി​ രൂപീകരിച്ചു. സമിതി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

56 വര്‍ഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തി നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അംഗമായ അര്‍ബിന്ദ് മോഡിയാണ് സമിതി അധ്യക്ഷന്‍. മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ച് അനിയോജ്യമായ പുതിയ നിയമം മുന്നോട്ട് വെയ്ക്കാനാണ് നിര്‍ദ്ദേശം. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

നിലവില്‍ രാജ്യത്തെ ജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രമാണ് ആദായ നികുതി അടയ്ക്കുന്നത്. നിയമത്തിലെ ന്യൂനതകള്‍ പരിഹരിച്ച ശേഷം ആദായ നികുതി നല്‍കേണ്ട വലിയ വിഭാഗത്തെ നികുതി വലയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഇതിലൂടെ ചെറുകിട കള്ളപ്പണക്കാരെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.