മുംബൈ: തിരക്കേറിയ ഉത്സവ സമയങ്ങളില്‍ കൈയ്യില്‍ കിട്ടിയ ട്രെയിന്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആയിപ്പോയെന്ന് കരുതി റദ്ദാക്കുന്നത് ബുദ്ധിയല്ലെന്നാണ് കണക്കുകള്‍. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആയി മാറാന്‍ സമീപ കാലത്തായി സാധ്യതകള്‍ കൂടിയിട്ടുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി സര്‍വ്വേ നടത്തി കണ്ടെത്തിയിരിക്കുന്നത്. അതായത് ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റാണെന്ന് കരുതി ആദ്യമേ ക്യാന്‍സല്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നര്‍ത്ഥം

2015ലെ ദീപാവലി സമയത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫേം ആയി മാറത്തതിന്റെ പേരില്‍ 25.5 ശതമാനത്തോളം പേരാണ് ക്യാന്‍സല്‍ ചെയ്തിരുന്നത്. എന്നാല്‍ 2016ലും 2017ലും ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിട്ടുള്ളത് 18 ശതമാനത്തോളം പേര്‍ക്ക് മാത്രമാണത്രെ. അതായത് കഴിഞ്ഞ രണ്ട് വര്‍ഷമായി കൂടുതല്‍ പേര്‍ക്ക് ടിക്കറ്റുകള്‍ കണ്‍ഫേം ആയി കിട്ടുന്നുണ്ടെന്ന് അര്‍ത്ഥം. ഒരു കോടിയോളം സജീവ ഉപയോക്താക്കളുള്ള റെയില്‍ യാത്രി എന്ന പോര്‍ട്ടലാണ് കണക്കുകള്‍ ശേഖരിച്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. കൂടുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വിറ്റഴിയുന്ന ഉത്സവ സീസണുകളിലെ കണക്കുകളാണ് പരിശോധിച്ചത്. 

സമീപ കാലങ്ങളായി കൂടുതല്‍ തിരക്കുള്ള റൂട്ടുകളില്‍ ഉത്സവ സമയത്ത് പ്രത്യേക ട്രെയിനുകളും അഡീഷണല്‍ കോച്ചുകളും റെയില്‍വെ അനുവദിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വന്നതെന്നാണ് ചില റെയിവെ ഉദ്ദ്യോഗസ്ഥര്‍ പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ങ്ങളിലെ ഉത്സവ സീസണുകളില്‍ 152 അധിക ട്രെയിനുകളും 64,840 അധിക ട്രിപ്പുകളും റെയില്‍വെ സജ്ജീകരിച്ചിരുന്നു. ഇത് കാരണം കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. വര്‍ദ്ധിപ്പിക്കുന്ന കോച്ചുകളിലേക്കുള്ള ടിക്കറ്റുകള്‍ ചാര്‍ട്ട് തയ്യാറാക്കുമ്പാഴാണ് കണ്‍ഫേം ചെയ്ത് നല്‍കാറുള്ളത്.