തിരുവനന്തപുരം: രാജ്യത്താകെ ഏകീകൃത നികുതി സംവിധാനം നിലവില്‍ വന്നെങ്കിലും പൊതു വിപണിയില്‍ ഉടനടി പ്രതിഫലനം ഉണ്ടാകില്ല. ജി.എസ്.ടി വ്യാപാര ശൃംഖലയിലേക്ക് നിത്യോപയോഗ സാധനങ്ങളെത്താന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് കണക്കുകൂട്ടല്‍

Add Asianetnews as a Preferred SourcegooglePreferred

ജി.എസ്.ടി നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവെ വിലകുറയുമെന്നാണ് കേള്‍വി. അര്‍ദ്ധരാത്രി നിലവില്‍ വന്ന നികുതി പരിഷ്കാരത്തിന്റെ ഭാഗമായി ബില്ലിങ് രീതികളിലടക്കം വരുത്തേണ്ടത് വലിയ മാറ്റങ്ങളാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവിലെ സ്റ്റോക്ക് എങ്ങനെ വിറ്റഴിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. നികുതി ഘടനയിലെ മാറ്റം വിലയിലുണ്ടാക്കിയ കയറ്റിറക്കങ്ങള്‍ തല്‍ക്കാലം കണക്കിലെടുക്കേണ്ടതില്ലെന്നാണ് മിക്കവാറും വ്യാപാരികളുടെ തീരുമാനം. അതുകൊണ്ടു തന്നെനിലവിലുള്ള സ്റ്റോക്കിന് വില വ്യത്യാസം ബാധകമാകില്ല. ഉപഭോക്താക്കള്‍ക്ക് പൊതുവെ കാത്തിരുന്ന് കാണാമെന്ന നിലപാടാണ്

അസംസ്കൃത വസ്തുക്കളുടെ നികുതി വ്യത്യാസത്തിനനുസരിച്ച് ഉത്പന്നത്തിന്റെ നികുതിഘടനയും മാറും. അതുകൊണ്ടു തന്നെ ജൂലൈ ഒന്നു മുതല്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളില്‍ മാത്രമെ ജി.എസ്.ടിയുടെ ഗുണദോഷങ്ങള്‍ അറിയാനാകൂ. അതായത് ഒരു ഉല്‍പ്പന്നം ഉത്പാന കേന്ദ്രത്തില്‍ നിന്ന് ഉപഭോക്താവിലേക്കെത്താനുള്ള കാലതാമസമനുസരിച്ചിരിക്കും ജിഎസ്ടി സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റമറിയാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.