ദില്ലി: സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ അഞ്ചില്‍നിന്ന് മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടപാട് മൂന്നു തവണയാക്കിയാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം. 

നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്ത്തുന്നതാണ് ബാങ്കുകളുടെ പുതിയ പുതിയ നിര്‍ദേശം. ബജറ്റിന് മുന്നോടിയുള്ള കൂടിക്കാഴ്ചയില്‍ സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്നാണ് ബാങ്കുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നതായി ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. 

കൂടുതലായുള്ള ഓരോ ഇടപാടിനും 20 രൂപയോളം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. 2014 നവംബര്‍ മുതല്‍ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിര്‍ദേശം.