തെറ്റായ സത്യവാങ്ങ്മൂലം നൽകി; കച്ചവടക്കാരനെതിരെ കോടതിയലക്ഷ്യത്തിന് കേസ്
ഫ്രഞ്ച് ആഡംബര കമ്പനിയായ ലൂയിസ് വിറ്റ്ട്ടൺ മാലടിയർ ഫയൽ ചെയ്ത് ഹര്‍ജിയിലാണ് കോടതി വിധി. കമ്പനിയുടെ രജിസ്റ്റേഡ് ട്രേഡ്മാർക്കും ലോഗോയും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ദില്ലി സ്വദേശിക്കെതിരേയാണ് ലൂയിസ് വിറ്റ്ട്ടൺ ഹർജി നൽകിയത്.
ദില്ലി: തെറ്റായ സത്യവാങ്ങ്മൂലം നൽകിയ കച്ചവടക്കാരനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ദില്ലി ഹൈക്കോടതി. ഫ്രഞ്ച് ആഡംബര കമ്പനിയായ ലൂയിസ് വിറ്റ്ട്ടൺ മാലടിയർ ഫയൽ ചെയ്ത് ഹര്‍ജിയിലാണ് കോടതി വിധി. കമ്പനിയുടെ രജിസ്റ്റേഡ് ട്രേഡ്മാർക്കും ലോഗോയും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ദില്ലി സ്വദേശിക്കെതിരേയാണ് ലൂയിസ് വിറ്റ്ട്ടൺ ഹർജി നൽകിയത്.
ലൂയിസ് വിറ്റ്ട്ടൺ മാലടിയർ കമ്പനിയുടെ ട്രേഡ്മാർക്കോ ലോഗോയോ ഉപയോഗിച്ച് ബ്രാന്‍റഡ് എന്ന വ്യാജേന ഉത്പന്നങ്ങൾ ഒന്നും വിൽക്കുന്നില്ല, എന്നതായിരുന്നു പ്രതി സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, കടയിൽ നടത്തിയ പരിശോധനയിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജനെയാണ് പിടികൂടിയത്. 30 ബ്രാന്‍റഡ് കമ്പനികളുടെ 500ഒാളം വ്യാജനേയാണ് അന്വേഷണം സംഘം കടയിൽനിന്നും കണ്ടെടുത്തത്. സംഭവത്തിൽ ദില്ലിയിലെ കരോൾബാഗിലെ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. തെറ്റായ സത്യവാങ് മൂലം നൽകി കബിളിപ്പിച്ചതിന് ഒരുമാസം തടവും 2,000 രൂപ പിഴയും ചുമത്തി.
നിയമമനുസരിച്ചുള്ള പ്രസ്ഥാവനകൾ ആളുകൾ തെറ്റായാണ് നൽകുന്നതെങ്കിൽ അത് വലിയ ദുരന്തം വിളിച്ച് വരുത്തുമെന്ന് ജസ്റ്റിസ് മൻമോഹൻ പറഞ്ഞു. കോടതിയെ കബളിപ്പിച്ച് സത്യവാങ്ങ്മൂലത്തിൽ പ്രതി നിസംശയം തെറ്റായ പ്രസ്ഥാവനകൾ നൽകി. ഇത്തരം പെരുമാറ്റങ്ങൾ കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാതിരുന്നാല്‍ ജനങ്ങൾക്ക് കോടതിയിലുളള വിശ്വാസം തകരുന്നതിന് അത് കാരണമാകുമെന്നും അദേഹം വിധിന്യായത്തില്‍ കൂട്ടിച്ചേർത്തു.