ദില്ലി: രാജ്യത്തിനകത്തും വിദേശത്തുമുള്ള ബ്രാഞ്ചുകളില്‍ ലാഭകരമല്ലാത്തത് അടച്ചു പൂട്ടണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തന ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ലാഭകരമല്ലാത്ത ബ്രാഞ്ചുകള്‍ നിലനിര്‍ത്തുന്നത് യുക്തിസഹമായ കാര്യമല്ലെന്നും നഷ്ടം നികത്താന്‍ വലിയ നടപടികളെടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളിലും ശ്രദ്ധ വേണമെന്നുമാണ് ധനകാര്യവകുപ്പിന്റെ നിലപാട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഇതിനോടകം തന്നെ നഷ്ടം നേരിടുന്ന ബ്രാഞ്ചുകള്‍ അടച്ചു പൂട്ടി കഴിഞ്ഞു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ 59 റീജിയണല്‍ ഓഫീസുകളുണ്ടായിരുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അത് 10 ആയി കുറച്ചിട്ടുണ്ട്. 

ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന പിഎന്‍ബി ഇന്റര്‍നാഷണല്‍ എന്ന സഹസ്ഥാപനം വിറ്റൊഴിയാനുള്ള ആലോചനയിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. വിദേശശാഖകളില്‍ ചിലത് ലയിപ്പിക്കാനോ കൈമാറാനോ ആണ് ബാങ്ക് ഓഫ് ബറോഡയും എസ്ബിഐയും ആലോചിക്കുന്നത്. 24 വിദേശരാജ്യങ്ങളിലായി 107 ശാഖകളാണ് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്ക് 36 രാജ്യങ്ങളിലായി 196 ബ്രാഞ്ചുകളുണ്ട്.