സംശയകരമായ പണമിടപാടുകളുടെ പിടിയില്‍ പൊതുമേഖല - സ്വകാര്യ- സഹകരണ ബാങ്കുകള്‍ ഉള്‍പ്പെട്ടുവെന്നാണ് എഫ്.ഐ.യുവിന്‍റെ കണ്ടെത്തല്‍

ദില്ലി: ഇന്ത്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളളനോട്ടുകള്‍ ബാങ്കിലെത്തിയത് നോട്ടുനിരോധന ശേഷമെന്ന് ധനമന്ത്രാലയത്തിന്‍റെ അധീനതയിലുളള സാമ്പത്തിക രഹസ്യന്വേഷണ യൂണിറ്റിന്‍റെ റിപ്പോര്‍ട്ട് (എഫ്.ഐ.യു). സംശയകരമായ പണമിടപാടുകളുടെ വര്‍ധനവ് 480 ശതമാനത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്.ഐ.യുവിന്‍റെ റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ന്യൂസ് 18 നെറ്റുവര്‍ക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ടുനിരോധന ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ കളളനോട്ടുകള്‍ കുമിഞ്ഞുകൂടി. സംശയകരമായ പണമിടപാടുകളുടെ പിടിയില്‍ പൊതുമേഖല - സ്വകാര്യ- സഹകരണ ബാങ്കുകളും ഉള്‍പ്പെട്ടുവെന്നാണ് എഫ്.ഐ.യുവിന്‍റെ കണ്ടെത്തല്‍. ഇവയുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുളള സാമ്പത്തിക സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്. 2016- 17 വര്‍ഷത്തില്‍ സംശയകരമായ 4.73 ലക്ഷം രേഖകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എഫ്.ഐ.യുവിന്‍റെ നിയമങ്ങളനുസരിച്ച് സംശയകരമായ രീതിയിലുളള പണമിടപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എഫ്.ഐ.യുവിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് 400 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത്. എന്നാല്‍ എത്രമാത്രം കളള നോട്ടുകള്‍ ബാങ്കുകളിലും അല്ലാതെയുമായി ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ കടന്നുകൂടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.