പ്രളയത്തിൽ തകർന്നടിഞ്ഞ് സംസ്ഥാനത്തെ പ്ലൈവുഡ് വ്യവസായം
സംസ്ഥാനത്തെ 650 ഓളം പ്ലൈവുഡ് ഫാക്ടറികളിൽ 450 ഉം സ്ഥിതി ചെയ്യുന്നത് പെരുന്പാവൂരിൽ ആണ്
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് പ്ലൈവുഡ് വ്യവസായത്തിന്റെ മുഖ്യകേന്ദ്രമായ പെരുന്പാവൂര്‍ പ്രതിസന്ധിയില്‍ നൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്തെ 650 ഓളം പ്ലൈവുഡ് ഫാക്ടറികളിൽ 450 ഉം സ്ഥിതി ചെയ്യുന്നത് പെരുന്പാവൂരിൽ ആണ്.ഇതിൽ 70 എണ്ണത്തെ പ്രളയം ബാധിച്ചു. നാൽപത്തിയഞ്ച് ഫാക്ടറികൾ പൂർണമായും വെള്ളത്തിൽ മുങ്ങി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങളുടെ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും വെള്ളം കയറി നശിച്ചു.
കന്പനികളുടെ പ്രവർത്തനം തടസപ്പെട്ടതോടെ പ്രദേശത്തെ അന്യസംസ്ഥാനതൊഴിലാളികളും കണ്ണീരിലായി. കുറേ പേർ ഇതോടെ നാട്ടിലേക്ക് മടങ്ങി.
50 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് ഓരോ കന്പനിക്കും കണക്കാക്കുന്ന നഷ്ടം. പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ സർക്കാർ കൂടുതൽ തുക പലിശരഹിത വായ്പയായി അനുവദിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. ഇൻഷുറൻസ് നടപടികളുടെ വേഗം കൂട്ടാൻ സർക്കാർ സമ്മർദം ചെലുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.