ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വിദേശ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു

കൊച്ചി: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് താത്പര്യം വര്‍ധിക്കുന്നു. കഴിഞ്ഞമാസം ട്വിറ്റര്‍ സഹസ്ഥാപകനായ ബിസ്സ്റ്റേണ്‍ ദില്ലി ആസ്ഥാനമായ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ വിസിറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. കൃത്രിമ ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് വഴി ഡോക്ടര്‍മാരെയും രോഗികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് വിസിറ്റ്. 

ഇന്ത്യന്‍ സംരംഭമായ ഇ-കൊമേഴ്സ് കമ്പനി ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഏകദേശം 75 ശതമാനത്തോളം ഓഹരികളാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 15 ബില്യണ്‍ ഡോളര്‍ വിലയുളള ഓഹരികള്‍ വാള്‍മാര്‍ട്ടിന്‍റെ കൈകളിലെത്തും. 

യു.എസ്. ടെക് ഭീമന്‍ന്മാരായ ആപ്പിള്‍ ഹൈദരാബാദ് ആസ്ഥാനമായ മെഷീന്‍ ലേണിങ് സ്റ്റാര്‍ട്ടപ്പായ ടപിള്‍ ജംപിനെ ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ അനേകം സ്റ്റാര്‍ട്ടപ്പുകളെയാണ് വിദേശ കമ്പനികള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച പ്രകടനമാണ് ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് വിദേശസ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.