ദില്ലി: ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്ക് ആക്കം കൂട്ടുന്നു. ആഗോള വിപണിയിൽ എണ്ണവില രണ്ടു വർഷത്തെ ഉയർന്ന നിലയിലെത്തി. 2015 ജൂലൈയ്ക്കു ശേഷം ആദ്യമായാണ് വില 60 ഡോളറിനു മുകളിലെത്തിയത്. ബാരലിന് 60.44 ഡോളറായിരുന്നു വെള്ളിയാഴ്ചയിലെ വില. 2015 ജൂലൈയിലാണ് ഈ നിലവാരത്തിലേക്ക് ഇതിന് മുന്‍പ് വില ഉയര്‍ന്നത്. 60.23 ഡോളറായിരുന്നു അന്നത്തെ വില. 

എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ക്രൂഡ് ഓയില്‍ ഉൽപാദന നിയന്ത്രണം തുടരുമെന്ന സൂചനകൾക്കിടയിലാണു വില ഉയർന്നത്. റഷ്യയും സൗദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭിപ്രായം ഉൽപാദന നിയന്ത്രണം തുടരണമെന്നാണ്. ഇത് പൊതുനിലപാടായി അംഗീകരിക്കപ്പെടുമെങ്കില്‍ എണ്ണ വില ഇനിയും വർധിച്ചേക്കും.