ചരക്ക് സേവന നികുതി നടപ്പിലാക്കുന്ന അടുത്തമാസം ഒന്നുമുതല്‍ സ്വര്‍ണത്തിനും പായ്‌ക്ക് ചെയ്‍ത ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും വില കൂടും. സ്വര്‍ണത്തിന് 3 ശതമാനം നികുതി ചുമത്തി. വില വ്യത്യാസം അറിയാന്‍ പുതിയതും പഴയതുമയ എംആര്‍പി നിരക്കുകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ജിഎസ്‍ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

സ്വര്‍ണം ഉള്‍പ്പെടെ തീരുമാനമാകാതിരുന്ന എട്ട് ഉത്പന്നങ്ങളുടെ നികുതി നിരക്കുകളാണ് ജിഎസ്‍ടി കൗണ്‍സില്‍ യോഗം നിര്‍ണയിച്ചത്. നിലവില്‍ രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്‍റെ നികുതി മൂന്നാക്കിയതോടെ 300 കോടി രൂപ സംസ്ഥാനത്തിന് അധികം കിട്ടും. ആട്ട ഉള്‍പ്പെടെയുള്ള പായ്‍ക്ക് ചെയ്‍ത ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതോടെ വില കൂടും. കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി. റെഡിമെയ്ഡ് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 12 ശതമാനം നികുതി നിശ്ചയിച്ചതോടെ വില കൂടാന്‍ വഴിയൊരുങ്ങി. ബിസ്ക്കറ്റുകള്‍ക്ക് 18ഉം 500 രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍ക്ക് അഞ്ചും ശതമാനം നികുതി. അതിന് മുകളിലുള്ള ചെരുപ്പിന് 28 ശതമാനം നികുതി. ബീഡിയെ കുറഞ്ഞ നികുതി നിരക്കില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കി. നികുതി ഇളവുകള്‍ മിലിറ്ററി ക്യാന്റീനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ചരക്ക് നീക്കം അറിയാന്‍ കഴിയുന്ന ഇ-വേ ബില്ലിംഗ് പ്രവര്‍ത്തനക്ഷമമാകും വരെ ചെക്പോസ്റ്റുകള്‍ തുടരും. ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധമാക്കും. ലോട്ടറിയുടെ നികുതി ഈ മാസം 11ന് ചേരുന്ന പതിനാറാം ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. കയറിനും കശുവണ്ടിയ്‌ക്കും പ്ലൈവുഡ‍ിനും നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും.