ദില്ലി:ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന റിസര്‍‍വ് ബാങ്ക് ഉത്തരവ് നിലവില്‍ വന്നു. എന്നാല്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമാക്കി പല ബാങ്കുകളും നിലനിര്‍ത്തി.

നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണ്. ഇതനുസരിച്ചാണ് പ്രതിവാരം ബാങ്കുകളില്‍ നിന്നോ എടിഎമ്മില്‍ നിന്നോ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തിയത്. നേരത്തെ ഇത് ആഴ്ചയില്‍ 24,000 രൂപയായിരുന്നു. ഫെബ്രുവരി 20 മുതല്‍ 50,000 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നതെങ്കിലും 21 മുതലാണ് ഭൂരിഭാഗം ബാങ്കുകളും ഇളവ് പ്രാബല്യത്തിലാക്കുന്നത്.

ഇതനുസരിച്ച് ബാങ്കില്‍ നിന്ന് ഒറ്റയടിക്ക് അര ലക്ഷം രൂപ വരെ പിന്‍വലിക്കാമെങ്കിലും എടിഎമ്മിലെ നിയന്ത്രണം തുടരും. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആര്‍ബിഐ നേരത്തേ ഒഴിവാക്കിയിരുന്നെങ്കിലും എസ്ബിഐയും എസ്ബിടിയും അടക്കമുള്ള ബാങ്കുകള്‍ പ്രതിവാര പരിധി 10,000 രൂപയാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. കറന്‍സി ദൗര്‍ലഭ്യമാണ് പരിധി ഉയര്‍ത്താത്തിന് പിന്നിലെന്നാണ് സൂചന.നോട്ടസാധുവാക്കലിന് മുമ്പ് ഒരു ദിവസം 40,000 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരുന്നു.

മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം പൂര്‍ണമായും നീക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപനം. മാര്‍ച്ച് 13ന് ശേഷം എടിഎം നിയന്ത്രണവും ഒഴിവാക്കുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.