ന്യൂഡൽഹി: എ ടി എമ്മിൽ നിന്ന് ഒറ്റത്തവണ പിൻവലിക്കാന്‍ കഴിയുന്ന തുക വർധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി ഒറ്റത്തവണയായി എ.ടി.എം വഴി പിൻവലിക്കാൻ അനുവാദം നൽകുന്നതിന് കേന്ദ്ര സർക്കാർ തീരുമാനിച്ചതായാണ് സൂചന. തീരുമാനം രണ്ടാഴ്ചക്കുള്ളിൽ റിസർവ് ബാങ്ക് നടപ്പിലാക്കും.

എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്ചയിൽ 24000 രൂപ എന്നത് നിലനിർത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം 10000 രൂപയാണ് നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്.

രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളിലായി ഏകദേശം 12000 കോടി രൂപയാണ് നിറയ്ക്കുന്നത്. നവംബർ എട്ടിന് മുമ്പ് ഇത് 13000കോടി രൂപയായിരുന്നു. കറന്‍സി നിരോധനം നിലവില്‍ വന്ന് മൂന്നുമാസം തികയുമ്പോഴാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.