ഭരണഘടനയുടെ 122-മത്തെ ഭേഗഗതിയിലൂടെയാണ് രാജ്യത്ത് പുതിയ നികുതി സംവിധാനം കൊണ്ടുവരുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നികുതുകൾ ഏകീകരിച്ചുകൊണ്ടുള്ള പുതിയ സംവിധാനമാണ് ചരക്ക് സേവന നികുതി. അന്തര്‍സംസ്ഥാന വിനിമയ നികുതികൾ പുതിയ സംവിധാനം വരുമ്പോൾ ദേശീയ ചരക്ക് സേവന നികുതിക്ക് കീഴിലാകും. 

Add Asianetnews as a Preferred SourcegooglePreferred

ഉല്പന്നങ്ങൾക്ക് ഒറ്റനികുതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തര്‍സംസ്ഥാന വിനിമയങ്ങളിൽ ഏത് സംസ്ഥാനത്താണോ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നത് ആ സംസ്ഥാനത്തെ നികുതി മാത്രം നൽകിയാൽ മതി. അതിന്‍റെ വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നൽകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉല്‍പ്പാദക സംസ്ഥാനത്തെക്കാൾ ഉപഭോക്തൃ സംസ്ഥാനങ്ങൾക്കാണ് പുതിയ നികുതി സംവിധാനം വരുന്നതുകൊണ്ട് നേട്ടമാവുക. 

ഉല്‍പാദക സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നികത്തുകയും ചെയ്യം. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, ലോട്ടറി നികുതികൾ, സംസ്ഥാനങ്ങൾ ചുമത്തുന്ന സെസ്സുകൾ, സര്‍ച്ചാര്‍ജുകൾ എന്നിവ ഇല്ലാതാകും. അതേസമയം മദ്യം, പുകയില, വിവിധ പെട്രോളിയം ഉല്പന്നങ്ങൾ എന്നിവയെ ചരക്ക് സേവന നികുതിയുടെ പരിധിയിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. 

പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്കുള്ള നിലവിലുള്ള ഇളവുകൾ തുടരും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി പങ്കിടൽ, നികുതി നിരക്കുകൾ തീരുമാനിക്കൽ ഒക്കെ ദേശീയതലത്തിൽ രൂപീകരിക്കുന്ന കൗണ്ടസിലിന്‍റെ തീരുമാനപ്രകാരമാകും. സംസ്ഥാനങ്ങൾ തമ്മിലുള്ള തര്‍ക്കങ്ങൾക്കുള്ള പരിഹാരവും ഈ കൗണ്‍സിൽ തന്നെ തീരുമാനിക്കും. അന്തര്‍സംസ്ഥാന വിനിമയങ്ങളിൽ ഉല്പങ്ങൾക്കുമേൽ ഒരു ശതമാനം നികുതി ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ടെങ്കിലും അത് ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചിട്ടുണ്ട്.