ദില്ലി: ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനുള്ള നഷ്ടപരിഹാര ബില്ലിന്റെ കരടിന് ഇന്ന് ഉദയ്പൂരില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. അന്തര്‍ സംസ്ഥാന ചരക്ക് സേവനനികുതി ബില്‍, കേന്ദ്ര ചരക്ക് സേവനനികുതി ബില്‍ എന്നിവയുടെ കരട് ബില്ലുകള്‍ അടുത്ത മാസം 4, 5 തീയതികളില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കും.

മാര്‍ച്ച് ഒന്‍പതിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപകുതിയില്‍ ബില്ല് പാസാക്കിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ടായിരുന്ന പ്രധാന തര്‍ക്ക വിഷയങ്ങള്‍ നേരത്തെ പരിഹരിച്ചിരുന്നു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 90 ശതമാനം നികുതിദായകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാനും ധാരണയായി.

12 നോട്ടിക്കല്‍ മൈലിനകത്തുള്ള സമുദ്രാതിര്‍ത്തിയില്‍ നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങളില്‍ നിലനിര്‍ത്താനും മുന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.