ദില്ലി: ചരക്ക് സേവന നികുതി ബില്ലുകൾ പാര്‍ലമെന്‍റിന്‍റെ പരിഗണനയിലേക്ക്. നാല് പ്രധാന ബില്ലുകൾക്ക് ജിഎസ്ടി കൗൺസിൽ യോഗം അംഗീകാരം നൽകി. പാൻമസാലയ്ക്ക് 135 ശതമാനവും സിഗരറ്റിന് 290 ശതമാനവും സെസ് ഏര്‍പ്പെടുത്തും. കേരളത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് ബീഡിയെ സെസ്സിൽ നിന്ന് ഒഴിവാക്കി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

12ആം ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാന കേന്ദ്രഭരണ പ്രദേശ ജിഎസ്ടി ബില്ലുകൾക്ക് അംഗീകാരം നൽകിയതോടെയാണ് ബില്ലുകൾ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കെത്തുന്നത്. സംസ്ഥാന ജിഎസ്‌ടി ബില്‍ ഒഴിച്ചുള്ള ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകരത്തോടെയാകും ബില്ലുകൾ പാര്‍ലമെന്‍റിലെത്തുക, സംസ്ഥാന ജിഎസ്‌ടി ബില്ലുകള്‍ സംസ്ഥാന നിയമസഭകളാണ്‌ പാസാക്കേണ്ടത്‌. 

അത്യാഢംബര വസ്‌തുക്കള്‍, ആഡംബര കാറുകൾ, ശീതള പാനീയം എന്നിവയ്‌ക്ക് മുകളില്‍ 15 ശതമാനം നികുതി ചുമത്തും. ഈ തുക സംസ്ഥാനങ്ങൾക്കുള്ള നഷ്ടപ്പരിഹാരത്തുകയിലേക്ക് വകയിരുത്തും.

കൽക്കരിക്ക് ടണ്ണിന് 400 രൂപ സെസ്. ഓരോ നികുതി സ്ലാബുകളുടെയും പരിധിയില്‍ വരുന്ന ചരക്കുകളും സേവനങ്ങളും എതൊക്കെയെന്ന് ഈ മാസം 31 ചേരുന്ന കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. രജിസ്ട്രേഷൻ അടക്കമുള്ള ഒന്പത് നിയമങ്ങളും യോഗം ചര്‍ച്ച ചെയ്യും. ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.