ന്യൂഡല്‍ഹി: ജിഎസ്ടി നികുതി സംവിധാനത്തില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഉണ്ടാവുമെന്ന സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റലി. 5,12,18,28 എന്നീ തരം നികുതികളെ മൂന്നാക്കി ചുരുക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ധനമന്ത്രി പറയുന്നത്. 

12 ശതമാനം, 18 ശതമാനം നികുതിനിരക്കുകളെ ഏകീകരിച്ച് ഒരൊറ്റ നികുതിയാക്കുന്ന കാര്യമാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഏറ്റവും കുറഞ്ഞ നികുതി 5 ശതമാനം, കൂടിയ നികുതി 28 ശതമാനം ഇതിനിടയില്‍ രണ്ട് നികുതിക്ക് പകരം ഒരൊറ്റ ഒന്ന് എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - ജെയ്റ്റലി വിശദീകരിക്കുന്നു. 

നോട്ട് നിരോധനത്തിലൂടെ നിക്ഷേപമായി കിട്ടിയ പണം ചെറുകിട സംരഭകര്‍ക്ക് വായ്പയായി നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെടുന്നു. നിലവില്‍ 0,5,12,18,28 എന്നിങ്ങനെയാണ് ജിഎസ്ടി നികുതി നിരക്കുകള്‍ ഇതോടൊപ്പം ആഡംബര വസ്തുകള്‍ക്ക് 28 ശതമാനം കൂടാതെ പ്രത്യേക സെസും ഈടാക്കുന്നുണ്ട്.