നീരവിന്റെ കൈവശം ഒന്നിലധികം വ്യാജപാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് സൂചന നീരവിന്റെ പാസ്പോര്‍ട്ട് പിന്‍ വലിച്ച വിവരം  മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയോയെന്നതിലും വ്യക്തതയില്ല

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പതിമൂവായിരം കോടി രൂപ വെട്ടിച്ച നീരവ് മോദി പിന്‍വലിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരി ആദ്യമാണ് നീരവ് മോദിയുടെ പാസ്പോര്‍ട്ട് പിന്‍വലിച്ചിരുന്നു. അതിന് ശേഷവും നിരവധി തവണ നീരവ് വിദേശത്ത് പോയതായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലണ്ടനിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് നീരവ് മോദി യാത്ര ചെയ്യുന്നത്. നീരവ് മോദിയുടെ പാസ്പോര്‍ട്ട് പിന്‍വലിച്ച വിവരം മിക്ക രാജ്യങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. റെഡ് കോര്‍ണര്‍ നോട്ടീസിന് സമാനമായ തിരച്ചില്‍ രീതികളാണ് നീരവ് മോദിക്ക് വേണ്ടി സിബിഐ സ്വീകരിച്ചിരുന്നത്. 

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയും പാസ്പോര്‍ട്ട് പിന്‍വലിച്ചതിന് ശേഷവും നീരവ് മോദി നിരവധി വിദേശ രാജ്യങ്ങളില്‍ പോയിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. നീരവ് മോദി ഒരേ സമയം ഒന്നിലധികം ദീര്‍ഘകാല വിസ അനുമതിയുള്ള ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

എന്നാല്‍ നീരവ് മോദി വ്യാജ പാസ്പോര്‍ട്ടാണ് ഉപയോഗിക്കുന്നതെന്നാണ് സിബിഐ അധികൃതര്‍ നല്‍കുന്ന സൂചനകള്‍. ഇന്ത്യയില്‍ നിന്ന് നീരവ് മോദിയുടെ പാസ്പോര്‍ട്ട് പിന്‍വലിച്ച വിവരം നീരവ് ചെല്ലാന്‍ ഇടയുള്ള രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്‍ സീരീസ് പാസ്പോര്‍ട്ട് ഉപയോഗിച്ചിരുന്ന നീരവ് ഇടവിട്ടുള്ള യാത്രകള്‍ ആരംഭിച്ചതോടെ പാസ്പോര്‍ട്ട് ഇസഡ് സീരിലേക്ക് മാറ്റിയിരുന്നു. 

ഫെബ്രുവരിയില്‍ യുകെയില്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ നീരവ് മോദി എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് ലണ്ടനിലെ അധികൃതര്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സിബിഐ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. നീരവ് മോദിയ്ക്ക് ലണ്ടനില്‍ സ്ഥിര താമസത്തിനുള്ള അനുമതി ഉണ്ടോയെന്ന കാര്യം ഇനിയും വ്യക്തമാകാനുണ്ട്.