ഈ മാസം 26ന് ചേരുന്ന കമ്പനിയുടെ പൊതുയോഗത്തില്‍ പുതിയ പേര് സംബന്ധിച്ച തീരുമാനമെടുക്കും.

ദില്ലി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വോഡഫോണും ഉടന്‍ ഒറ്റ കമ്പനിയായി മാറും. ലയനത്തിന് ശേഷം പുതിയ കമ്പനിക്ക് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് പേര് നല്‍കുമെന്നാണ് സൂചന. ഈ മാസം 26ന് ചേരുന്ന കമ്പനിയുടെ പൊതുയോഗത്തില്‍ പുതിയ പേര് സംബന്ധിച്ച തീരുമാനമെടുക്കും. 15,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുള്ള നിർദ്ദേശത്തിനും യോഗത്തില്‍ അംഗീകാരം ലഭിക്കുമെന്നാണ് സൂചന.

പുതിയ കമ്പനിയുടെ പേര് വോഡഫോണ്‍ - ഐഡിയ ലിമിറ്റഡ് എന്നാക്കണമെന്ന് ഐഡിയയുടെ ഡയറക്ടർ ബോർഡാണ് നിർദ്ദേശിച്ചത്. വോഡഫോണ്‍ സിഇഒ ബലേഷ് ശർമ്മയായിരിക്കും പുതിയ കമ്പനിയുടെയും സിഇഒ എന്ന് നേരത്തെ അറിയിച്ചിരുന്നു. വോഡഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്.

റിലയന്‍സ് ജിയോയുടെ വരവാണ് രാജ്യത്ത് വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ടെലികോം കമ്പനികളെ ഒറ്റയിടിക്ക് നിലയില്ലാക്കയത്തിലാക്കിയത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വോഡഫോണും ഐഡിയയും ഒന്നാകുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി മാറാമെന്നാണ് കണക്കുകൂട്ടല്‍.