ദില്ലി: രാജ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ അനുഭവുപ്പെടുന്ന വരള്‍ച്ച സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കുന്നത് 650000 കോടി രൂപയുടെ ആഘാതമെന്നു പഠനം. 256 ജില്ലകളിലായി 33 കോടി ജനങ്ങള്‍ വരള്‍ച്ചയുടെ ദുരിതം അനുഭവിക്കുന്നതായി അസോച്ചം നടത്തിയ പഠനത്തില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ച്ചയായ രണ്ടു വര്‍ഷം രാജ്യത്തെ മണ്‍സൂണ്‍ ലഭ്യതയിലുണ്ടായ കുറവാണ് ഇത്ര വരള്‍ച്ചയിലേക്കു നയിച്ചത്. റിസര്‍വോയറുകളില്‍ വെള്ളം വറ്റി, ഭൂഗര്‍ഭ ജലത്തിന്റെ അളവും നന്നേ കുറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി വരള്‍ച്ച ഏറ്റവും രൂക്ഷമായ പത്തു സംസ്ഥാനങ്ങളില്‍ ഇതൊക്കെയാണ് ദുരിതത്തിനു കാരണം.

ഇത്തവണയുണ്ടായ വരള്‍ച്ചയുടെ ആഘാതം വരുന്ന ആറു മാസമെങ്കിലും സാമ്പത്തിക രംഗത്തു നിഴലിക്കും. വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന 33 കോടി ആളുകള്‍ക്കു ദുരിതാശ്വാസമെത്തിക്കുന്നതിന് 100000 കോടി രൂപ വേണ്ടിവരും. ഒരാള്‍ക്ക് ഏകദേശം മൂവായിരം രൂപയെങ്കിലും ദുരിതാശ്വാസത്തിനു ചെലവാക്കേണ്ടിവരുമെന്നാണു പഠനത്തില്‍ പറയുന്നത്.

ഇത്ര വലിയ തുക മാറ്റിവയ്ക്കപ്പെടുന്നതോടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. ഉത്പാദനത്തെയടക്കം ഇതു ബാധിക്കാനിടയുണ്ടെന്നാണു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.