സാമ്പത്തിക ഓഹരികൾ നഷ്ടത്തിൽ സെൻസെക്സ് 774 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17900 ന് താഴെ. അദാനി ഗ്രൂപ്പിന്റെ ഓഹരികളെല്ലാം നിലം തൊട്ടു  

മുംബൈ: സാമ്പത്തിക ഓഹരികൾ നഷ്ടം നേരിട്ടതോടെ ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. പ്രതിമാസ എഫ് ആൻഡ് ഒ കാലഹരണപ്പെട്ടതും നിക്ഷേപകരുടെ വികാരത്തെ ദുർബലപ്പെടുത്തി. വിപണികൾ കടുത്ത വില്പന സമ്മർദ്ദം നേരിട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 1.3 ശതമാനം അഥവാ 774 പോയിന്റ് ഇടിഞ്ഞ് 60,205 ലും എൻഎസ്ഇ നിഫ്റ്റി 226 പോയിന്റ് നഷ്ടത്തിൽ 17,892 ലും വ്യാപാരം അവസാനിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിപണിയിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, എസ്‌ബിഐ, അദാനി പോർട്ട്‌സ്, ടെക് എം, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമന്റ് എന്നീ ഓഹരികൾ രണ്ട് സൂചികകളിലും ഒന്ന് മുതൽ നാല് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.മറുവശത്ത്, ബജാജ് ഓട്ടോ, മാരുതി, എച്ച്‌യുഎൽ, ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ എന്നിവ ഒരു ശതമാനം വരെ ഉയർന്ന് നേട്ടത്തിൽ അവസാനിക്കുകയും ചെയ്തു.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്ബി സൂചിക 3.6 ശതമാനം ഇടിഞ്ഞു, ബാങ്ക്, സാമ്പത്തിക സൂചികകൾ ഇടിവിലാണ്. ഓട്ടോ, ലോഹങ്ങൾ, എഫ്എംസിജി സൂചികകൾ ചാഞ്ചാടി. വിശാലമായ വിപണിയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക ഏകദേശം 1 ശതമാനം ഇടിഞ്ഞു. എസിസി, അദാനി പവർ, മോത്തിലാൽ ഓസ്വാൾ, വോഡഫോൺ ഐഡിയ, കോൺകോർ, അരബിന്ദോ ഫാർമ എന്നിവ മിഡ്‌ക്യാപ് സൂചികയിൽ 7 ശതമാനം വരെ താഴ്ന്നു. 

യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് എൽഎൽസിയുടെ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു, അതേസമയം ദീർഘകാല വീക്ഷണകോണിൽ നിന്ന് ഈ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള നല്ല അവസരമാണ് ഇത് നൽകുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു