ഗുരുഗ്രാം; ലോകപ്രശസ്ത വാഹനനിര്‍മ്മാതക്കളായ മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് പുറത്തിറക്കുന്ന ഇലക്ട്രിക്ക് കാര്‍ 2020-ല്‍ ഇന്ത്യന്‍ നിരത്തിലെത്തും. ഇതുസംബന്ധിച്ചുള്ള പ്രാരംഭ പഠനങ്ങള്‍ ആരംഭിച്ചുവെന്നും ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കമ്പനി കാര്‍ നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗ്ഗവ പറഞ്ഞു. 

ഒരു ചെറുകാറിനെ എങ്ങനെ മിതമായ ചിലവില്‍ ഇലക്ട്രിക് കാറാക്കി മാറ്റുമെന്നതാണ് തങ്ങള്‍ നേരിടുന്ന പ്രധാനപ്രതിസന്ധിയെന്ന് ഭാര്‍ഗ്ഗവ പറയുന്നു. മാത്രമല്ല ഒരു ഇലക്ട്രിക്ക് കാറില്‍ എന്തെല്ലാം വേണമെന്നാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നും ഞങ്ങള്‍ക്കറിയേണ്ടതുണ്ട് ഭാര്‍ഗ്ഗവ പറയുന്നു. 

അതേസമയം ചുരുങ്ങിയ വിലയില്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനും അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ കൂടി സഹായിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നികുതിയിളവ്, എല്ലായിടത്തും ചാര്‍ജ്ജിംഗ് പോയിന്റുകള്‍ എന്നീ സൗകര്യങ്ങളിലേക്ക വിരല്‍ ചൂണ്ടി അദ്ദേഹം പറയുന്നു. 

നവംബറില്‍ ജപ്പാന്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും ചേര്‍ന്ന് ഒപ്പിട്ട സഹകരണകരാറിന് ചുവടുപിടിച്ചാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിനായി ഇരുകൂട്ടരും സഹകരിക്കുന്നത്. കരാര്‍ അനുസരിച്ച് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മാരുതി അവ ടൊയോട്ടയ്ക്ക് വിതരണം ചെയ്യും. ഇതിന് മുന്‍പ് വാഹന നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതികമായ സഹായങ്ങള്‍ ടൊയോട്ട മാരുതിക്ക് നല്‍കും. ഇലക്ട്രിക്ക് കാറുകള്‍ക്കായി ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക, വാഹനം വിറ്റ ശേഷമുള്ള സര്‍വ്വീസ്, ബാറ്ററികള്‍ക്കുള്ള സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളൊക്കെ സഹകരണഅടിസ്ഥാനത്തിലാവും ചെയ്യുക. 

2030-ഓടെ പുറത്തിറങ്ങുന്ന കാറുകളില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക്ക് കാറുകളാവും എന്നു പറയുന്ന ഭാര്‍ഗ്ഗവ വാഹനഎഞ്ചിനുകള്‍ ഭാരത് സ്റ്റേജ് 4 പിന്നിടുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുണ്ടാവില്ലെന്നും നിരീക്ഷിക്കുന്നു.