വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകാന്‍ ഓല ആപ് വഴി ഒരു വണ്ടി വിളിച്ചതാണ് മുംബൈ സ്വദേശിയായ സുശീല്‍ നര്‍സൈന്‍. വാഹനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ ഫോണില്‍ ബില്‍ വന്നു അധികമൊന്നുമില്ല വെറും 149 കോടി രൂപ മാത്രം.

മുംബൈയില്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്ന സുശീല്‍ ഏപ്രില്‍ ഒന്നിനാണ് ഓല ആപ് വഴി ടാക്സി കാര്‍ വിളിച്ചത്. ഡ്രൈവര്‍ക്ക് സുശീലിനെ കണ്ടെത്താന്‍ കളിയാത്തത് കൊണ്ട് മുന്നൂറ് മീറ്ററോളം നടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ഒടുവില്‍ ഡ്രൈവറെ കണ്ടെത്തിയപ്പോഴേക്കും അദ്ദേഹം തന്റെ മൊബൈലില്‍ സുശീല്‍ ബുക്ക് ചെയ്ത റൈഡ‍് ക്യാന്‍സല്‍ ചെയ്തിരുന്നു. ഇതറിഞ്ഞ് അടുത്ത ഒരു വാഹനം കൂടി ബുക്ക് ചെയ്യാനായി ആപ് തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബില്‍ ലഭിക്കുന്നത്. വണ്ടിയില്‍ കേറാത്ത യാത്രക്ക് 1,49,10,51,468 രൂപ. കമ്പനി തന്നെ ഏപ്രില്‍ ഫൂളാക്കിയതാണോ എന്ന് പോലും സുശീല്‍ സംശയിച്ചു. ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ പിടിയില്ല. ഒടുവില്‍ സംഭവം മുഴുവന്‍ ഒരു ട്വീറ്റാക്കി ഓല കമ്പനിയെ അറിയിച്ചു.

രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് കമ്പനി സുശീലിനെ അറിയിച്ചത്. കംപ്യൂട്ടര്‍ പ്രോഗ്രാമിലെ ചെറിയൊരു തകരാറായിരുന്നു വില്ലന്‍. കാര്യമറിഞ്ഞപ്പോള്‍ ചിരി വന്നെങ്കിലും ബില്‍ കണ്ടപ്പോള്‍ തനിക്ക് അടക്കാനാവാത്ത ദേഷ്യം വന്നുവെന്ന് സുശീല്‍ പറയുന്നു. പണം നല്‍കേണ്ടി വന്നില്ല. ഇത്രയൊക്കെ സംഭവിച്ചെങ്കിലും ഇനിയങ്ങോട്ട് യാത്ര സ്ഥിരമായി ഓലയില്‍ തന്നെയായിരിക്കുമെന്നാണ് സുശീല്‍ പറയുന്നത്. സാങ്കേതിക പിഴവിന് പരിഹാരമായി രണ്ട് മാസത്തേക്ക് യാത്രാ സൗജന്യമാണ് കമ്പനി അദ്ദേഹത്തിന് അനുവദിച്ചത്. ഇത്തരം പ്രശ്നങ്ങളുണ്ടായാല്‍ ഫോണില്‍ വിളിച്ച് പരാതിപ്പെടുന്നതിനേക്കാള്‍ നല്ലത് നാലു പേരെ അറിയിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതി പറയുന്നതാണെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നു.