തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് ലോക ബാങ്കിനുളള ആഗോള പരിചയം പ്രയോജനപ്പെടുത്താനുറച്ച് നീതി ആയോഗ് ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ പദ്ധതിയാണിത്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് - ദേശീയ ആരോഗ്യ സുരക്ഷ ദൗത്യവുമായി (എബി - എന്‍എച്ച്പിഎം) ബന്ധപ്പെട്ട് നടക്കാന്‍ സാധ്യതയുളള തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട ഫണ്ടില്‍ തിരമറി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ലോക ബാങ്കിന്‍റെ സഹായം തേടി നീതി ആയോഗ്. ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് ലോക ബാങ്കിനുളള ആഗോള പരിചയം പ്രയോജനപ്പെടുത്താനാണ് നീതി ആയോഗിന്‍റെ തീരുമാനം.

അഴിമതിയോ തട്ടിപ്പോ ഇല്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മറ്റ് രാജ്യങ്ങളില്‍ എങ്ങനെയാണ് സമാനമായ രീതിയിലുള്ള ആരോഗ്യ പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ലോക ബാങ്ക് ഈ മാസം 15 ന് സമര്‍പ്പിക്കുമെന്നാണ് നീതി ആയോഗിന്‍റെ പ്രതീക്ഷ. ലോക ബാങ്കിന്‍റെ ഇക്കാര്യത്തിലെ ശുപാര്‍ശകള്‍ വളരെ ജാഗ്രതയോടെ അവലോകനം ചെയ്ത ശേഷം നടപ്പാക്കുമെന്നാണ് ആയുഷ്മാന്‍ ഭാരതിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഇന്ദു ഭൂഷണ്‍ അറിയിച്ചത്. 

ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാവും ഇതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. അതിനാല്‍ ഈ പദ്ധതിയില്‍ ലോക ബാങ്കിന്‍റെ സഹകരണത്തോടെ അഴിമതി ഒഴിവാക്കാനാണ് നീതി ആയോഗിന്‍റെ ശ്രമം. രാജ്യത്തെ പത്ത് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം (ഒരു കുടുംബത്തിന്) അഞ്ച് ലക്ഷം രൂപ ഉറപ്പാക്കുകയാണ് ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതിയുടെ ആശയം.