റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്

ദില്ലി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐഎസ്ഐ) മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച് വില്‍ക്കുന്ന ഹെല്‍മെറ്റുകള്‍ രാജ്യത്ത് വില്‍ക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍ കുറ്റം. ഐഎസ്ഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്ന ഐഎസ്ഐ മാര്‍ക്കിങ് ഇല്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നവര്‍ക്ക് പരമാവധി രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. യുഎസ്, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഹെല്‍മറ്റുകള്‍ക്കും ഉത്തരവനുസരിച്ച് ഐഎസ്ഐ മുദ്രണമുണ്ടാവണം. 

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ടു വീലര്‍ ഹെല്‍മെറ്റ് മാനുഫാക്ചേഴ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റും ഏഷ്യയിലെ ഏറ്റവും വലിയ ഹെല്‍മെറ്റ് ഉല്‍പ്പാദകരുമായ സ്റ്റീല്‍ബേര്‍ഡ് എംഡിയുമായ രാജീവ് കപൂര്‍ സ്വാഗതം ചെയ്തു. ഇതോടെ, റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇനിമുതല്‍ ഐഎസ്ഐ മുദ്രണമുളള ഹെല്‍മെറ്റ് എന്നത് ഒരു മുഖ്യപരിഗണനാവിഷയമായി മാറും.