ഇന്ധന വില താഴോട്ട്; കാരണം രൂപയുടെ മൂല്യവും അന്താരാഷ്ട്ര ക്രൂഡ് വിലയും
ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ദില്ലിയില്‍ 77.28രൂപയാണ് വില. മുംബൈയില്‍ 82.20 രൂപയും ചെന്നൈയില്‍ 80.26ഉം ബെംഗളുരുവില്‍ 77.90ഉം കൊല്‍ക്കത്തയില്‍ 79.21 രൂപയുമാണ് വില. സെപ്റ്റംബറിനുശേഷം ഇത്രയും വിലകുറയുന്നത് ഇതാദ്യമായാണ്
ദില്ലി: തുടര്‍ച്ചയായി 30 ദിവസങ്ങളായി രാജ്യത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്.വെള്ളിയാഴ്ച പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ദില്ലിയിൽ പെട്രോൾ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.50 രൂപയാണ്.
ഒരു മാസം മുന്‍പ് വരെ വലിയ ഉയര്‍ന്ന നിലയിലേക്ക് കുതിച്ച ഇന്ധന വില ഇപ്പോള്‍ കുറയുന്നതിന്റെ കാര്യം എന്താണ്. ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലമാണ് ഇപ്പോള്‍ ഇന്ധന വില താഴോട്ട് പതിക്കുന്നത്.
പെട്രോളിനും ഡീസലിനും കഴിഞ്ഞവര്‍ഷം വിലയില്‍ 10 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴത് 4-6 രൂപയിലെത്തിയിരിക്കുന്നു. ദിനവും ഉള്ള ഇന്ധന വില നിര്‍ണയിക്കുന്നത് രൂപയുടെ മൂല്യവും, ആഗോള വിപണിയിലെ ക്രൂഡ് വില എന്നീ രണ്ട് ഘടകങ്ങള്‍ വിലയിരുത്തിയാണ് എണ്ണ വിപണന കമ്പനികള്‍ നിശ്ചയിക്കുന്നത്. എണ്ണ വില കുറയുന്നതിന് ഈ രണ്ടുഘടകങ്ങളും ഇപ്പോള്‍ അനുകൂലമാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ക്രൂഡിന്റെ ഇറക്കുമതി ചെലവിനെ കാര്യമായി ബാധിച്ചിരുന്നു. ഒക്ടോബര്‍ 11ന് രൂപയുടെ വിനിമയമൂല്യം റെക്കോഡ് നിരക്കായ 74.48 രൂപവരെ പോയി. 72 രൂപയാണ് നിലവില്‍ ഡോളറിനെതിരെയുള്ള വിനിമയമൂല്യം.
ഇതേകാലയളവില്‍തന്നെ അസംസ്കൃത എണ്ണവിലയിലും കുറവുണ്ടായി. ഈ ദിവസങ്ങളില്‍മാത്രം എണ്ണവില ഏഴ് ശതമാനമാണ് താഴെപ്പോയത്. എന്നാല്‍ സൗദി അടക്കം എണ്ണ ഉത്പാദനം കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്നത് വീണ്ടും ആഗോള ക്രൂഡ് വില വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്.