ബംഗളുരു: എയർ കണ്ടീഷൻ പ്രവർത്തന രഹിതമായ കോച്ചിൽ ദുരിതയാത്ര ചെയ്യേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കർണാടക ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് യാത്രക്കാരന്റെ പരാതിയിൽ, നഷ്ടപരിഹാരമായി 12,000 രൂപ ദക്ഷിണ പശ്ചിമ റെയിൽവെ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടത്. ടിക്കറ്റ് തുക തിരികെ നൽകാനും ഉത്തരവിട്ടിട്ടുണ്ട്. രണ്ട് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിലൂടെ മൈസൂർ സ്വദേശിയായ 58കാരന്‍ ഡോ. എസ്. ശേഖർ എന്ന യാത്രക്കാരനാണ് റെയിൽവെക്ക് ‘പണി’ കൊടുത്തത്.

2015 മാർച്ച് ഒമ്പതിന് ടിപ്പു സൂപ്പർ എക്സ്പ്രസില്‍ ബംഗളുരുവിൽ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്തപ്പോഴായിരുന്നു ശേഖറിന് ദുരനുഭവം നേരിട്ടത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ ശേഖറിന് ലഭിച്ച സി1 കോച്ചിൽ എ.സി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ഇദ്ദേഹം ട്രെയിനിലെ എ.സി മെക്കാനിക്കിനോട് പരാതിപ്പെട്ടു. തകരാർ കണ്ടുപിടിക്കാനുള്ള മെക്കാനിക്കിന്റെ ശ്രമം പരാജയപ്പെട്ടു. ഇതെ തുടർന്ന് പരാതിക്കാരൻ ടിക്കറ്റിന്റെ പണം തിരികെ ആവശ്യപ്പെട്ട് പരാതി നൽകി. പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ ഫോറത്തെയും സമീപിച്ചു. എന്നാൽ ദർവാഡ് മുതൽ ബംഗളുരു വരെ എ.സി പ്രവർത്തിച്ചിരുന്നുവെന്നും ദീർഘനേരം പ്രവർത്തിച്ചതുകാരണം പ്രവർത്തനരഹിതമായതാണെന്നും കുറഞ്ഞ സമയം കൊണ്ട് പ്രശ്നം കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു റെയിൽവെയുടെ വിശദീകരണം.

റെയിൽവെയോട് 3,000രൂപ നഷ്ടപരിഹാരവും 2,000 രൂപ ചെലവുമായി നൽകാൻ നിർദേശിച്ചു. നഷ്ടപരിഹാരം വൈകുന്ന ദിവസത്തിന് പ്രതിദിനം 100 രൂപ പിഴയായും നൽകണമെന്നുമായിരുന്നു നിർദേശം. യാത്രക്കാരൻ കൂടുതൽ നഷ്ടപരിഹാരം തേടി കർണാടക സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചു. യാത്രക്കാരന്റെ പ്രായവും യാത്രയിലുണ്ടായ ദുരിതവും പരിഗണിച്ച കമീഷനാണ് ഉയർന്ന നഷ്ട പരിഹാരം വിധിച്ചത്. തുക നാലാഴ്ചക്കകം നൽകാനാണ് കമീഷന്റെ ഉത്തരവ്.