ദില്ലി: ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊറിയന്‍ കമ്പനിയായ സാംസംഗ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 34,000 കോടിയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തികവര്‍ഷത്തിലും ഇതേ വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 60 ശതമാനവും മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ നിന്നാണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 57000 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത്. പോയ വര്‍ഷത്തേക്കാള്‍ 20 ശതമാനം അധികമാണിത്. ഗാലക്‌സി എസ്8, നോട്ട്8, ജെ സീരിസ് ഫോണുകളുടെ വില്‍പനയാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് തുണയായത്. 

അതേസമയം ലാഭകണക്കില്‍ മികച്ചു നില്‍ക്കുന്നുവെങ്കിലും ചൈനീസ് കമ്പനിയായ ഷവോമിയില്‍ നിന്നും കടുത്ത മത്സരമാണ് സാംസഗ് നേരിടുന്നത്. 2017 ജനുവരിയില്‍ 13 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന ഷവോമി സെപ്തബറിലെത്തുമ്പോള്‍ തങ്ങളുടെ വിഹിതം 22.3 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. 700 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മൊബൈല്‍ വിപണിയുടെ 54 ശതമാനം കൈയടക്കി വച്ചിരിക്കുന്നത് ഷവോമി,വിവോ,ഒപ്പോ, ലെനോവോ എന്നീ ചൈനീസ് കമ്പനികളാണ്. 28 ശതമാനമാണ് സാംസംഗിന്റെ വിപണിവിഹിതം.