പന്ത്രണ്ട് മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതാണ് പദ്ധതി

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായി അഞ്ചു ലക്ഷത്തോളം പൗരന്മാര്‍ക്ക് ജോലി നല്‍കുമെന്ന് സൗദി അറേബ്യ. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഈ നടപടി കാരണമായേക്കും. അടുത്ത വർഷത്തോടെ മുപ്പത് ശതമാനം ചെറുകിട സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ആശങ്ക.

പന്ത്രണ്ട് മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ പതിനൊന്നിന് പ്രാബല്യത്തില്‍ വരും. ഇതുവഴി നാല് ലക്ഷത്തി തൊണ്ണൂറായിരം സ്വദേശികള്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് സ്മാള്‍ ആന്‍ഡ്‌ മീഡിയം എന്‍റര്‍പ്രൈസസ് അതോറിറ്റിയിലെ റീട്ടെയില്‍ മേഖലാ മേധാവി സയ്യിദ് മഹമൂദ് മാസി പറഞ്ഞു. നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ആണ് ഈ പന്ത്രണ്ട് മേഖലകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. 

കണ്ണട, വാച്ച്, വാഹന സ്പെയര്‍ പാര്‍ട്സുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക് ആന്‍ഡ്‌ ഇലക്ട്രോണിക് സാധനങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, ഫര്‍ണിച്ചര്‍, വീട്ടു സാധനങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ പദ്ധതി നടപ്പിലാക്കും. വാഹന ഷോറൂമുകളും പട്ടികയിലുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ ഇരുപത്തിനാല് ശതമാനം സൗദിവല്‍ക്കരണം നടപ്പിലായിട്ടുണ്ട്. 

2020ആകുമ്പോഴേക്കും ഈ മേഖലയിലെ സൗദിവല്‍ക്കരണം അമ്പത് ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. സ്വദേശികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും വിദേശികളുടെ റിക്രൂട്ട്മെന്‍റ് നിരുല്‍സാഹപ്പെടുത്താനുമായി പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി കാരണം അടുത്ത വര്‍ഷമാകുമ്പോഴേക്കും മുപ്പത് ശതമാനം കടകളും അടച്ചു പൂട്ടുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. ചില്ലറ വില്പന മേഖലയില്‍ എഴുപത് ശതമാനവും ചെറുകിട സ്ഥാപനങ്ങള്‍ ആണ്