മുംബൈ: വനിതാ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ പ്രസവാവധി നയം മാറ്റി ടാറ്റാ ടെലി സെര്‍വീസ്. ആറുമാസത്തെ പ്രസവാധി നല്‍കുന്നതിന് പുറമെ പകുതി ശമ്പളത്തോടെ ആറു മാസം കൂടി പ്രസവാധി നീട്ടി നല്‍കുന്നതാണ് പുതിയ നയം. പുതിയ നയം നടപ്പിലാക്കുന്നതോടെ വനിതാ ജീവനക്കാരുടെ എണ്ണം കൂട്ടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റാ ടെലി സെര്‍വീസസ് എച്ച് ആര്‍ വിഭാഗം മേധാവി റിച്ചാ ത്രിപാഠി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2020 ഓടെ നിലവിലുള്ള വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ആകെ ജീവനക്കാരുടെ 9.5 ശതമാനമാണ് വനിതാ ജീവനക്കാര്‍. ഇവരില്‍ 4.5 ശതമാനം പേര്‍ പ്രതിവര്‍ഷം പ്രസവാവധി ആനുകൂല്യം എടുക്കുന്നുണ്ട്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളിലൂടെ ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്കായി ചികിത്സാസൗകര്യവും കമ്പനി ഒരുക്കും.

കമ്പനി നേതൃത്ത്വ സ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ട് വരുന്നതും സ്ത്രീകളുടെ എണ്ണം കൂട്ടുന്നതും കൂടുതല്‍ വൈവിധ്യം കൊണ്ട് വരുമെന്നാണ് കമ്പനി അധികൃതരുടെ വിലയിരുത്തല്‍. പ്രസവം കഴിഞ്ഞ് ജോലിയിലേക്ക് തിരിച്ചുവരുന്ന അമ്മമാര്‍ക്കായി കരിയര്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.