50000-80000 പേരെ പിരിച്ചുവിട്ടെന്ന് പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി ടിഎസ്എസ്. 50,000 മുതൽ 80,000 വരെ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഖ്യകളിൽ പലതും വസ്തുതാപരമല്ല, അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞത്.
ദില്ലി: 50000 ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾ തള്ളി ടിസിഎസ്. പ്രചരിച്ച റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ഏകദേശം 6,000 പേരെ പിരിച്ചുവിട്ടതായും കമ്പനി എച്ച് ആർ മേധാവി സുദീപ് കുന്നുമാൽ പറഞ്ഞു. 50000 എന്ന സംഖ്യ അങ്ങേയറ്റം അതിശയോക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. 50,000 മുതൽ 80,000 വരെ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഖ്യകളിൽ പലതും വസ്തുതാപരമല്ല, അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം, 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 593,314 ജീവനക്കാർ മാത്രമാണ് കമ്പനിയിലുള്ളതെന്നും 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് 613,069 ജീവനക്കാരുണ്ടായിരുന്നെന്നും ഐടി തൊഴിലാളി യൂണിയനായ എൻഐടിഇഎസ് പ്രസ്താവന ഇറക്കി. ഒരു പാദത്തിൽ 19,755 ജീവനക്കാരുടെ മൊത്തം കുറവുണ്ടായെന്നും സംഘടന ആരോപിച്ചു.
എന്നാൽ, ഒരുശതമാനത്തിനടുത്ത് മാത്രമാണ് പിരിച്ചുവിടലുണ്ടായത്. അവരെ ശരിയായ റോളിൽ പുനർവിന്യസിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്നും എച്ച് ആർ പറഞ്ഞു. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായ സ്ഥാപനമായ ടിസിഎസ് ജൂലൈയിൽ 12,261 തസ്തികകളുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. ടിഒഐ റിപ്പോർട്ട് പ്രകാരം ടിസിഎസ് ഏകദേശം 12,000 സ്റ്റാഫ് അംഗങ്ങൾക്കായി പിരിച്ചുവിടൽ പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് നഷ്ടപരിഹാരവും ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള ശമ്പളവുടക്കമാണ് പാക്കേജ്. സേവന ദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും ആറ് മാസത്തെ ശമ്പളം അടിസ്ഥാന ഓഫറായി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2014-15 സാമ്പത്തിക വർഷത്തിൽ, കമ്പനി 3,000-ത്തിലധികം തസ്തികകൾ കുറച്ചു.
