കാഴ്ചയിലും മൂല്യത്തിലും അത്ര വലിപ്പമില്ലെങ്കിലും ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഒരു രൂപാ നോട്ടിന്. കൃത്യമായി പറഞ്ഞാല്‍ ആദ്യത്തെ ഒരു രൂപാ നോട്ട് അച്ചടിക്കപ്പെട്ടിട്ട് ഇന്നേയ്‌ക്ക് 100 വര്‍ഷം തികയുന്നു.

1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപാ നോട്ട് പുറത്തിറങ്ങിയത്. ഇടതുവശത്ത് ജോര്‍ജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്തായിരുന്നു അച്ചടിച്ചത്. 1861ല്‍ തന്നെ ഇന്ത്യയില്‍ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഒരു രൂപയുടെ വെള്ളി നാണയമായിരുന്നു അന്നൊക്കെ പ്രാബല്യത്തില്യത്തിലുണ്ടായിരുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ആയുധ നിര്‍മ്മാണത്തിന് വെള്ളി ധാരാളമായി ആവശ്യം വന്നതോടെയാണ് ഒരു രൂപയ്‌ക്കും നോട്ടുകള്‍ പുറത്തിറക്കിയത്. 1917ല്‍ 10.7 ഗ്രാം വെള്ളിയ്‌ക്ക് തുല്യമായിരുന്നു അന്നത്തെ ഒരു രൂപ. ഇന്നിപ്പോള്‍ 10 ഗ്രാം വെള്ളിയ്‌ക്ക് 390 രൂപയോളം വിലയുണ്ട്. ഇത് വെച്ച് കണക്കാക്കുമ്പോള്‍ നൂറ് വര്‍ഷം കൊണ്ട് ഒരു രൂപയുടെ മൂല്യം 400ല്‍ ഒന്നായി ചുരുങ്ങി.

ഇന്നും ഒരു രൂപാ നോട്ടുകള്‍ പലരുടെയും കൈയിലുണ്ടെങ്കിലും നാണയങ്ങള്‍ക്കാണ് പ്രതാപം മുഴുവന്‍. എങ്കിലും സമ്മാനം നല്‍കാനെങ്കിലും ഒരു രൂപയെ അന്വേഷിക്കാറുണ്ടെന്നതാണ് യഥാര്‍ത്ഥ്യം. 1985ല്‍ അച്ചടിച്ച ഒരു രൂപാ നോട്ട് ഈ വര്‍ഷം ജനുവരിയില്‍ ലേലം ചെയ്തിരുന്നു. റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത്തെ ഗവര്‍ണ്ണറായിരുന്ന എസ്. വെങ്കിട്ടരാമന്‍ ഒപ്പിട്ട ആ നോട്ട് 2.75 ലക്ഷം രൂപയ്‌ക്കാണ് ലേലം ചെയ്ത് പോയത്.