'നരന് നരൻ അശുദ്ധവസ്തു പോലും' എന്ന ആശാന്‍റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ നൂറാം വാർഷികത്തിൽ അഭിവാദനങ്ങളർപ്പിച്ചു ഐസക്.
തിരുവനന്തപുരം: ഇത്തവണ ബജറ്റ് പ്രസംഗം തുടങ്ങാൻ ധനമന്ത്രി തോമസ് ഐസക് തെരഞ്ഞെടുത്തത് ആശാൻ കവിതകൾ. ആശാൻ കവിതകളിലൂടെയുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളും, ചിന്താവിഷ്ടയായ സീതയിലെ കവിതാശകലങ്ങളും ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തിൽ തോമസ് ഐസക് ഉദ്ധരിച്ചു. പ്രളയക്കെടുതി നേരിടാനുണ്ടായ ഐക്യം തകരുന്നതാണ് കണ്ടതെന്ന് ഐസക് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ, കേരളത്തിന്‍റെ നവോത്ഥാനമുന്നേറ്റങ്ങളെ തകർക്കുന്നതായിരുന്നു.
'നരന് നരൻ അശുദ്ധവസ്തു പോലും' എന്ന ആശാന്‍റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ നൂറാം വാർഷികത്തിൽ അഭിവാദനങ്ങളർപ്പിച്ചു ഐസക്.
ജനുവരി ഒന്നിന് നടന്ന വനിതാമതിൽ ചരിത്രസംഭവമായിരുന്നു. സ്ത്രീകൾ പ്രതിരോധത്തിന്‍റെ വൻമതിൽ തീർത്തു, സ്ത്രീകൾ പാവകളല്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്. അതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക പുനർനിർമാണം ഉറപ്പാക്കുന്ന ബജറ്റാകും ഇതെന്നും തോമസ് ഐസക് പറഞ്ഞു.
നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതിൽച്ചിത്രങ്ങൾ വരയ്ക്കും. ലളിതകലാഅക്കാദമി മുൻകൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളിലൊരാൾക്ക് വർഷത്തിലൊരിക്കൽ ദാക്ഷായണി വേലായുധന്‍റെ പേരിലുള്ള ഒരു പുരസ്കാരം നൽകും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചെന്നും തോമസ് ഐസക് വ്യക്തമാക്കി.
